ന്യൂഡൽഹി: 2025 നവംബർ 10-ന് ഡൽഹി ചെങ്കോട്ടയ്ക്കു സമീപമുണ്ടായ കാർ ബോംബ് സ്ഫോടനം അൽ-ഖ്വയ്ദയുമായി ബന്ധമുള്ള “അൻസാർ ഗസ്വത്തുൽ ഹിന്ദ്’ എന്ന സംഘടനയുടെ “ഓപ്പറേഷൻ ഹെവൻലി ഹിന്ദ്’ എന്ന പദ്ധതിയുടെ ഭാഗമാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കേസിൽ ഡോക്ടർമാർ ഉൾപ്പെടെ പത്തു പ്രതികൾക്കെതിരേ ഡൽഹി പ്രത്യേക കോടതിയിൽ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു.
ഡോക്ടർമാരായ മുസമ്മിൽ ഷക്കീൽ, അദീൽ അഹമ്മദ് റാത്തർ, ഷഹീൻ സയീദ്, ബിലാൽ നസീർ മല്ല എന്നിവരും മറ്റ് ആറു കൂട്ടാളികളുമാണു പ്രതികൾ. കാർ ഓടിച്ചിരുന്ന ഡോ. ഉമർ ഉൻ നബി സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തു പടരുന്ന “വൈറ്റ് കോളർ ഭീകരവാദ’ശൃഖംലയിലെ കണ്ണികളാണ് ഇവർ.
ഇന്ത്യയിലെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് ശരീഅത്ത് നിയമം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2022-ൽ “ഓപ്പറേഷൻ ഹെവൻലി ഹിന്ദ്’ ആരംഭിച്ചത്. തീവ്രവാദത്തിലേക്ക് ആകൃഷ്ടരായ മെഡിക്കൽ പ്രൊഫഷണലുകളാണു സംഘത്തിലുണ്ടായിരുന്നത്. തുർക്കിയിൽ തങ്ങളുടെ ഹാൻഡ്ലറുമായി ഇവർ കൂടിക്കാഴ്ച നടത്തിയിരുന്നു.
ശ്രീനഗറിൽ നടന്ന രഹസ്യയോഗത്തിലാണു നിഷ്ക്രിയമായിരുന്ന “അൻസാർ ഗസ്വത്തുൽ ഹിന്ദ്’ ഭീകരസംഘടനയെ പുനഃസംഘടിപ്പിച്ചത്. അതീവ പ്രഹരശേഷിയുള്ള രാസവസ്തുവാണ് ചെങ്കോട്ട സ്ഫോടനത്തിന് ഉപയോഗിച്ചത്. സാധാരണ വിപണിയിൽ ലഭ്യമായ രാസവസ്തുക്കൾ ഉപയോഗിച്ച് ഇവ നിർമിക്കാനുള്ള പരീക്ഷണങ്ങൾ പ്രതികൾ നടത്തിയിരുന്നു. കൂടാതെ റോക്കറ്റ്, ഡ്രോൺ അധിഷ്ഠിത സ്ഫോടനങ്ങൾക്കും ഇവർ പദ്ധതിയിട്ടിരുന്നതായി എൻഐഎ കണ്ടെത്തിയിട്ടുണ്ട്.
ഫരീദാബാദിൽനിന്ന് 3,000 കിലോഗ്രാം സ്ഫോടകവസ്തുക്കളും ആയുധങ്ങളും പോലീസ് നേരത്തെ കണ്ടെടുത്തിരുന്നു. യുഎപിഎ, സ്ഫോടകവസ്തു നിയമം, ആയുധ നിയമം തുടങ്ങിയ കടുത്ത വകുപ്പുകൾ പ്രകാരമാണു പ്രതികൾക്കെതിരേ കേസെടുത്തിരിക്കുന്നത്. കേസിൽ ഇതുവരെ പതിനൊന്നു പേർ അറസ്റ്റിലായിട്ടുണ്ട്.
