തൃക്കുന്നപ്പുഴ: ദേശീയ ജലപാതയുടെ ഭാഗമായ തൃക്കുന്നപ്പുഴ ചീപ്പ് പാലം പൊളിച്ചിട്ട് രണ്ടു വർഷം പൂർത്തിയാകുന്നു. ഒരു വർഷത്തിനകം പുതിയ പാലമെന്ന വാഗ്ദാനത്തോടെയാണ് പഴയ പാലം പൊളിച്ചതെങ്കിലും നിർമാണം ഇഴയുകയാണ്.2024 മേയിൽ പഴയ പാലം പൊളിച്ച് ആരംഭിച്ച നിർമാണ പ്രവൃത്തികൾക്ക് പലതവണ സമയപരിധി നീട്ടിനൽകിയെങ്കിലും ഇതുവരെ പണി പൂർത്തിയായിട്ടില്ല.
ഈ വർഷം മാർച്ചിൽ പണി പൂർത്തിയാകുമെന്നായിരുന്നു ഒടുവിലത്തെ വാഗ്ദാനം. എന്നാൽ ഇപ്പോഴും പാലത്തിന്റെ കിഴക്കുഭാഗത്തെ അനുബന്ധപാതയുടെ പണി ബാക്കിയാണ്.പാലം പൊളിച്ചതോടെ തീരദേശത്തേക്കുള്ള വലിയ വാഹനങ്ങളുടെ പ്രവേനം തടസപ്പെട്ടിരിക്കുകയാണ്. കാറുകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്കായി ജങ്കാർ സർവീസുണ്ടെങ്കിലും ബസും ലോറിയുമെല്ലാം പാലത്തിന്റെ കിഴക്കേക്കരയിൽ യാത്ര അവസാനിപ്പിക്കേണ്ട സ്ഥിതിയാണ്.
തൃക്കുന്നപ്പുഴ തീരത്തുനിന്ന് കിഴക്കൻ പ്രദേശങ്ങളിലേക്കുള്ള യാത്രാതടസംമൂലം കച്ചവടസ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ട സ്ഥിതിയിലാണ്.കുട്ടനാട്, അപ്പർ കുട്ടനാട് പ്രദേശങ്ങളിലേക്ക് കായംകുളം കായലിൽനിന്ന് ഉപ്പുവെള്ളം കയറുന്നതു തടയാനാണ് തൃക്കുന്നപ്പുഴ ചീപ്പ് പാലം നിർമിച്ചത്. 1973 മാർച്ചിലായിരുന്നു ഉദ്ഘാടനം. ജലനിരപ്പിൽനിന്ന് 4.6 മീറ്റർ ഉയരത്തിലായിരുന്നു പാലം. പുതിയപാലം മൂന്നുമീറ്റർ കൂടി ഉയർത്തി ഏഴര മീറ്റർ വീതിയിലാണ് നിർമിക്കുന്നത്.
ദേശീയ ജലപാതയിലെ ഗതാഗതത്തിന് പ്രധാന തടസം ഈ ഇടുങ്ങിയ പാലമായിരുന്നു. വലിയ ജലയാനങ്ങൾക്കു കടന്നുപോകുന്നതിനുള്ള ഉയരവും വീതിയും ചീപ്പിനുണ്ടായിരുന്നില്ല. ചീപ്പിന്റെ കിഴക്കുഭാഗത്തെ 20 അടി കനാൽ പൂർണമായും നികത്തിയാണ് പാലംപണി നടന്നുവരുന്നത്. പാലത്തിന്റെ സ്പാനുകൾ പൂർത്തിയായതിനാൽ കനാലിലെ മണ്ണ് മാറ്റിത്തുടങ്ങിയിട്ടുണ്ട്.
