വാഷിംഗ്ടൺ ഡി.സി: ഇറാനുമായി യാതൊരുവിധ ചർച്ചകളും ആശയവിനിമയങ്ങളും നടക്കുന്നുണ്ടെന്ന വാദം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളി. ഹോർമുസ് കടലിടതുക്ക് നിലവിൽ തുറന്നുകിടക്കുകയാണെന്നും, അവിടെ സ്ഥാപിച്ചിരുന്ന മൈനുകൾ പൂർണ്ണമായും നീക്കം ചെയ്യുകയോ നിർവീര്യമാക്കുകയോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ട്രൂത്ത് സോഷ്യൽ വഴി വ്യക്തമാക്കി.
എന്നാൽ, ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന നിലപാടിലാണ് ട്രംപിന്റെ അനുയായിയായ ജാരദ് കുഷ്നർ. ഇറാൻ ഒരു കരാറിനായി ആഗ്രഹിക്കുന്നുണ്ടെങ്കിലും അമേരിക്ക മുന്നോട്ടുവയ്ക്കുന്ന കർശന വ്യവസ്ഥകൾ അംഗീകരിക്കാൻ അവർ തയാറാകുന്നില്ലെന്നും, ഇറാനെ ഒരു കാരണവശാലും ആണവായുധം നിർമ്മിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം മുൻപ് വ്യക്തമാക്കിയിരുന്നു.
മറുവശത്ത്, കഴിഞ്ഞ ജൂണിൽ ഒപ്പുവെച്ച ഇടക്കാല കരാറിലെ വ്യവസ്ഥകൾ അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുമെന്നാണ് ഇറാൻറെ നിലപാട്. ഇറാൻ തുറമുഖങ്ങൾക്കും എണ്ണ കയറ്റുമതിക്കും മേലുള്ള ഉപരോധങ്ങൾ പിൻവലിക്കുക, മരവിപ്പിച്ച വിദേശ ആസ്തികൾ തിരികെ നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവയ്ക്കുന്നത്. ഈ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ കടലിടുക്ക് തുറക്കില്ലെന്ന് ഇറാനുവേണ്ടി മധ്യസ്ഥ ചർച്ചകൾ നടത്തുന്ന ഉന്നത നേതാവ് മൊഹമ്മദ് ബാഘർ ഖലിബാഫ് ഔദ്യോഗിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
