വാഷിംഗ്ടൺ ഡിസി: ചൈനീസ് സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരേ നിർണായക സൈനിക നടപടിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. സമവായശ്രമങ്ങൾ പരാജയപ്പെട്ടാൽ ഇറാനെതിരേ വീണ്ടും വ്യോമാക്രമണം നടത്താൻ വൈറ്റ് ഹൗസ് പദ്ധതികൾ തയാറാക്കുന്നതായി ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ബീജിങ്ങിൽനിന്നു മടങ്ങുന്നതിനിടെ എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരെ കണ്ട ട്രംപ്, ഇറാന്റെ പുതിയ സമാധാന നിർദേശം തള്ളുന്ന സൂചനയാണു നൽകിയത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചയ്ക്കു തൊട്ടുപിന്നാലെയാണു പുതിയ നീക്കങ്ങൾ.
ഇറാന്റെ പ്രധാന തന്ത്രപ്രധാന പങ്കാളിയായ ചൈന, ഇന്ധന ഇറക്കുമതിക്കായി ഹോർമുസ് കടലിടുക്കിനെയാണു പ്രധാനമായും ആശ്രയിക്കുന്നത്. ഷി ജിൻപിംഗുമായി ഇറാൻ വിഷയം ചർച്ച ചെയ്തതായി ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ഇറാനുമേൽ സമ്മർദ്ദം ചെലുത്താൻ ബീജിങ്ങിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ മാസം പ്രഖ്യാപിച്ച വെടിനിർത്തലിനു ശേഷം “ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന സൈനിക നീക്കം പുതിയ പേരിൽ പുനരാരംഭിക്കാൻ പെന്റഗൺ പദ്ധതിയിടുന്നതായാണു വിവരം.
ഇറാനെതിരേ അടുത്ത ആഴ്ച തന്നെ ആക്രമണം ഉണ്ടായേക്കുമെന്ന സൂചനകളാണ് മിഡിൽ ഈസ്റ്റിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു റിപ്പോർട്ടുകൾ പുറത്തുവരുന്നത്. വെടിനിർത്തലിനുശേഷം യുഎസ്-ഇസ്രയേൽ സേനകൾ നടത്തുന്ന ഏറ്റവും വലിയ സംയുക്ത സൈനിക നീക്കമാണിത്.
ഇറാൻ ആണവായുധം കൈവശം വയ്ക്കരുതെന്നും ഹോർമുസ് കടലിടുക്ക് തുറന്നുനൽകണമെന്നും അമേരിക്കയും ചൈനയും തമ്മിൽ ധാരണയിലെത്തിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്ക് തങ്ങളുടെ നിയന്ത്രണത്തിലാണെന്നും കഴിഞ്ഞ രണ്ടാഴ്ചയായി ഇറാന് പ്രതിദിനം 500 മില്യൺ ഡോളറിന്റെ വ്യാപാരനഷ്ടം സംഭവിച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
