ചെങ്ങന്നൂർ: പേരിശേരി മഠത്തുംപടി റെയിൽവേ ഗേറ്റിനു സമീപം പാതയോരത്ത് അപകടകര മായി നിന്നിരുന്ന കൂറ്റൻ മരങ്ങൾ ഒടുവിൽ മുറിച്ചുമാറ്റി. കാലവർഷവും സ്കൂൾ തുറക്കലും മുന്നിൽക്കണ്ട് യാത്രക്കാരുടെ ജീവനു ഭീഷണിയായ മരങ്ങളെക്കുറിച്ച് മാധ്യമങ്ങൾ നൽകിയ വാർത്തയെത്തുടർന്ന് റെയിൽവേ അധികൃതർ അടിയന്തരമായി ഇടപെടുകയായിരുന്നു.
ചെങ്ങന്നൂർ മഠത്തുംപടി ജംഗ്ഷനിൽനിന്നും ആല-നെടുവരംകോട്-ചെറിയനാട് വഴി മാവേലിക്കരയ്ക്കു പോകുന്ന പ്രധാന റോഡിന്റെ റെയിൽവേ ക്രോസിനു സമീപം ഇരുവശങ്ങളിലുമായി ഉണങ്ങിയും ചാഞ്ഞും നിന്നിരുന്ന മരങ്ങൾ വലിയൊരു ദുരന്തക്കെണിയാണ് ഒരുക്കിയിരുന്നത്.
മുൻപ് പുലിയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റുംചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എം.ജി. ശ്രീകുമാർ റെയിൽവേയ്ക്കു പരാതി നൽകിയിരുന്നു. അനുമതികളുടെ പേരിൽ നടപടി വൈകുകയായിരുന്നു. തുടർന്ന് കഴിഞ്ഞദിവസങ്ങളിൽ മരച്ചില്ലകൾ ഒടിഞ്ഞുവീണതും ജനങ്ങൾ നേരിടുന്ന കടുത്തഭീഷണിയും മാധ്യമങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്തിരുന്നു.
അധികൃതർ ഉണർന്നു, അടിയന്തര നടപടി
വാർത്ത അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെ റെയിൽവേ അധികൃതർ സാങ്കേതിക തടസങ്ങൾ നീക്കി അടിയന്തരമായി മരങ്ങൾ മുറിച്ചുമാറ്റാൻ ഉത്തരവിടുകയായിരുന്നു. ജൂണിൽ അധ്യയനവർഷം ആരംഭിക്കാനിരിക്കെ ആല ഹയർ സെക്കൻഡറി സ്കൂൾ, ചെറിയനാട് എസ്എൻ ട്രസ്റ്റ് സ്കൂൾ, നെടുവരംകോട് എസ്എൻഡിപി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വഴിയാണിത്.
ഗേറ്റ് അടച്ചിടുന്ന സമയത്ത് മിനിറ്റുകളോളം വാഹനങ്ങൾ മരണനിഴലിൽ കാത്തുനിൽക്കേണ്ടിവരുന്ന അവസ്ഥയ്ക്കാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. കാലവർഷം കനക്കുന്നതിന് മുൻപുതന്നെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ മാധ്യമവാർത്തകൾ വഴിതുറന്നതിൽ വിദ്യാർഥികളും യാത്രക്കാരും ഏറെ ആശ്വാസത്തിലാണ്.
