കുവൈറ്റ്: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഗൾഫ് മേഖലയിൽ വീണ്ടും ഇറാന്റെ ആക്രമണം. ബഹ്റിനിലെയും കുവൈറ്റിലെയും യുഎസ് സൈനിക കാമ്പുകൾ ആക്രമിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു. ജോർദാനിലും മിസൈൽ ആക്രമണമുണ്ടായി.
അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ ആക്രമണത്തിന് പിന്നാലെയാണ് ഇറാൻ തിരിച്ചടിച്ചത്. ജോർദാനിലെ അൽ-അസ്റാഖ് വ്യോമതാവളം മാത്രം ലക്ഷ്യമിട്ട് 12 ബാലിസ്റ്റിക് മിസൈൽ തൊടുത്തെന്നും ഇതിൽ പലതും ലക്ഷ്യം കണ്ടെന്നുമാണ് ഇറാന്റെ അവകാശവാദം. വ്യോമതാവളത്തിന് കനത്ത നാശമുണ്ടായെന്നാണ് വിവരം.
ഇറാന്റെ ആക്രമണം ഉണ്ടായെന്നും ഡ്രോണുകളെയും മിസൈലുകളെയും പ്രതിരോധിച്ചെന്നും കുവൈറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നാലെ കുവൈറ്റ് വ്യോമപാത താത്ക്കാലികമായി അടച്ചു.
അതേസമയം യുഎസ് വീണ്ടും ആക്രമണം നടത്തിയതിനു പിന്നാലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഹോര്‍മൂസ് അടച്ചുവെന്ന ഇറാന്റെ വാദം വ്യാജമാണെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പ്രതികരണം. വാണിജ്യ കപ്പലുകള്‍ ഇപ്പോഴും ഇതുവഴി കടന്നുപോകുന്നുണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്. യുഎസ് യുദ്ധക്കപ്പല്‍ ഹോര്‍മൂസില്‍ ആക്രമിക്കപ്പെട്ടുവെന്ന ഇറാനിയന്‍ മാധ്യമ റിപ്പോര്‍ട്ടും അമേരിക്ക തള്ളി.
