ലക്നോ: ഉത്തർപ്രദേശിൽ പ്രണയിച്ചു വിവാഹം കഴിച്ച ഭർത്താവിനെ ഉപേക്ഷിക്കാൻ വിസമ്മതിച്ച യുവതിയെ പോലീസ് സ്റ്റേഷനിൽ വച്ച് മാതാപിതാക്കൾ കൊലപ്പെടുത്തി. ബന്ദ ജില്ലയിലാണ് സംഭവം.
ശിവാനി(19) ആണ് കൊല്ലപ്പെട്ടത്. മേയ് 18ന് അയൽവാസിയായ ലളിത് വർമയ്ക്കൊപ്പം ശിവാനി ഇറങ്ങിപ്പോയിരുന്നു. തുടർന്ന് ക്ഷേത്രത്തിൽ വച്ച് വിവാഹിതരായ ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തു.
ലളിതിന്റെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് മധ്യപ്രദേശിലെ സത്ന ജില്ലയിൽ നിന്ന് ഇവരെ കണ്ടെത്തി. ചോദ്യം ചെയ്യലിനായി ബന്ദയിലേക്ക് തിരികയെത്തിച്ചു.
സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്ന് ദമ്പതികൾ പോലീസിനോട് പറയുകയും വിവാഹ രേഖകൾ ഹാജരാക്കുകയും ചെയ്തു. ഇതിനിടെ പോലീസ് സ്റ്റേഷനിലെത്തിയ ശിവാനിയുടെ മാതാപിതാക്കൾ തങ്ങൾക്കൊപ്പം മടങ്ങിവരുവാൻ മകളെ നിർബന്ധിച്ചു. എന്നാൽ ഭർത്താവിനൊപ്പം പോകുമെന്ന നിലപാട് ശിവാനി സ്വീകരിച്ചു.
ഇതിനിടെ മാതാവ് റാനോ, ശിവാനിയെ പിന്നിൽ നിന്നും പിടിച്ചുനിർത്തുകയും പിതാവ് കത്തിയെടുത്ത് ഒന്നിലധികം തവണ കുത്തുകയുമായിരുന്നു. വയറിലും കൈയിലും കൈപ്പത്തിയിലും കുത്തേറ്റ ശിവാനിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണംസംഭവിച്ചു.
ശിവാനിയുടെ പിതാവിനെ അറസ്റ്റ് ചെയ്തതായും ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തതായും ബന്ദ പോലീസ് സൂപ്രണ്ട് പലാഷ് ബൻസാൽ പറഞ്ഞു.
