അമ്പലപ്പുഴ: മഴയുടെ ശക്തി കുറഞ്ഞതോടെ പൊന്തുവലക്കാർ കടലിൽ ഇറങ്ങിത്തുടങ്ങിയെങ്കിലും മത്സ്യമില്ലാതെ നിരാശരായി മടങ്ങി. ജില്ലയിൽ ഏറ്റവും കൂടുതൽ പൊന്തുവലക്കാരുള്ളത് ഇഎസ്ഐ വട്ടയാൽ, വാടക്കൽ അറപ്പപൊഴി, പറവൂർ ഗലീലിയ, ചള്ളി, ആനന്ദേശ്വരം, കരൂർ, പുറക്കാട് ഭാഗങ്ങളിലാണ്. ചാകര പുറക്കാട് തെളിയുമെന്ന പ്രതീക്ഷയിൽ നൂറുകണക്കിനു പൊന്തുകളാണ് നാനാഭാഗത്തുനിന്ന് ഇവിടെ എത്തിച്ചു കൊണ്ടിരിക്കുന്നത്.
ചെറുകിട വള്ളങ്ങളും മിനിലോറിയിൽ കയറ്റി തോട്ടപ്പള്ളി ഹാർബർ അടക്കം സുരക്ഷിത സ്ഥാനത്ത് എത്തിച്ചു തുടങ്ങി. ചാകരപ്രതീക്ഷയാണ് എല്ലാവരിലും. മഴയുടെ ശക്തി കുറഞ്ഞതോടെ ഇന്നലെ പുന്നപ്ര ചള്ളി തീരത്തുനിന്ന് ചില പൊന്തു വള്ളങ്ങൾ ഇറക്കിയെങ്കിലും ഏറെ പണിപ്പെട്ടാണ് കര അടുത്തത്. കടൽ അപ്രതീക്ഷമാകുകയും ചെയ്തു.
കരയിൽനിന്ന മത്സ്യത്തൊഴിലാളികളാണ് കടലിൽ ഇറങ്ങി ഇവരെ കരയെത്തിച്ചത്. വളരെ കുറച്ചു ചെമ്മീനും പൊടിമീനും മാത്രമാണ് ഇവർക്കു ലഭിച്ചത്. വലയിൽനിന്ന് മീൻ വേർപ്പെടുത്താൻനിന്ന സഹായികൾക്ക് കൊടുത്തിട്ട് ആഴക്കടലിൽ ജീവൻ പണയം വച്ചു ഒറ്റയ്ക്കു മല്ലിട്ടവനു കിട്ടിയതു നിസാര തുകയാണെന്നാണ് പൊന്തു വലക്കാർ പറയുന്നത്.
എങ്കിലും മഴ കുറഞ്ഞപ്പോൾ ശക്തമായ തിരമാലകളെ അതിജീവിച്ചാണ് ഇവർ തുഴയുന്നത്. ബോട്ടുകൾ കര കയറിയ ഈ സമയത്ത് കിട്ടുന്ന മീനിന് പൊന്നും വില കിട്ടുമെന്ന പ്രതീക്ഷയിലാണ് തീരം.
