ചെങ്ങന്നൂർ: പാണ്ടനാട് പഞ്ചായത്തിലെ 11, 12 വാർഡുകളുടെ അതിർത്തി പ്രദേശങ്ങളായ മുറിയായിക്കര മുതൽ ആനന്ദേശ്വരം ക്ഷേത്രം വരെയുള്ള ജനവാസമേഖല അതീവ ഗുരുതരമായ ആരോഗ്യ-സുരക്ഷാഭീഷണിയിൽ. പ്രദേശത്തെ ഐക്കരെ പുരയിടം, നിരണത്ത പുരയിടം, കണ്ടത്തിൽ പുരയിടം തുടങ്ങിയ പറമ്പുകളിലെ വൻമരങ്ങളിൽ താവളമുറപ്പിച്ചിരിക്കുന്ന ആയിരക്കണക്കിന് വവ്വാലുകളാണ് നാട്ടുകാരുടെ സ്വൈര്യജീവിതം തകർക്കുന്നത്.
നിപ ഉൾപ്പെടെയുള്ള മാരക വൈറസുകളുടെ പ്രധാന വാഹകരാണ് വവ്വാലുകൾ എന്നതിനാൽ പാണ്ടനാട് നിവാസികൾ കടുത്ത ആശങ്കയിലാണ്. വവ്വാൽ ശല്യത്തിനു പുറമേ കാട്ടുപന്നികളുടെ വിളയാട്ടവും വിഷപ്പാമ്പുകളുടെ ശല്യവും കൂടിയായതോടെ പ്രദേശം അക്ഷരാർഥത്തിൽ ഭീതിയുടെ നിഴലിലാണ്.
ഭീതിയുണർത്തി ശബ്ദകോലാഹലം;കുടിവെള്ളം മുട്ടിച്ച് വിസർജ്യം
ജനവാസ മേഖലയിലെ വൻമരങ്ങളുടെ ശിഖരങ്ങളിലാണ് ആയിരക്കണക്കിന് വവ്വാലുകൾ കൂട്ടത്തോടെ തലകീഴായി താവളമുറപ്പിച്ചിരിക്കുന്നത്. ഇവയുണ്ടാക്കുന്ന ഭീതിജനകമായ അസ്വാഭാവിക ശബ്ദവും കോലാഹലങ്ങളും കാരണം പരിസരവാസികൾക്ക് വീട്ടിലിരിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.
ശബ്ദശല്യത്തേക്കാൾ ഉപരിയായി പ്രദേശം നേരിടുന്നത് മാരകമായ പകർച്ചവ്യാധി ഭീഷണിയാണ്. വവ്വാലുകളുടെ വിസർജ്യ വസ്തുക്കൾ വീടുകളുടെ മുകളിലും മുറ്റത്തും വന്നുവീഴുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു.
പ്രദേശത്തെ പ്രധാന കുടിവെള്ള സ്രോതസുകളായ കിണറുകളെല്ലാം വവ്വാലുകളുടെ വിസർജ്യം വീണ് പൂർണമായും മലിനമായിക്കഴിഞ്ഞു. ഇവ പറന്നുപോകുമ്പോൾ ജലാശയങ്ങളിൽ വിസർജ്യം വീഴുന്നതും പതിവാണ്. വിസർജ്യം ജലത്തിൽ ലയിച്ചുചേരുന്നതിനാൽ കിണറുകളിലെ വെള്ളം കുടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാണ്.
ആരോഗ്യവകുപ്പിനെതിരേ പ്രതിഷേധം
രോഗബാധയുണ്ടാകാൻ സാധ്യതയേറെയുള്ള സാഹചര്യമായിട്ടും ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും വേണ്ടത്ര മുൻകരുതലുകൾ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർക്ക് ആക്ഷേപമുണ്ട്. വവ്വാലുകൾ വസിക്കുന്ന വൻമരങ്ങളുടെ ശിഖരങ്ങൾ അടിയന്തരമായി വെട്ടിമാറ്റി ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. കാടുമൂടിക്കിടക്കുന്ന പറമ്പുകളിൽ കാട്ടുപന്നികൾ കൂട്ടത്തോടെ തമ്പടിക്കുന്നുണ്ട്. ഇത് വഴിയാത്രക്കാർക്കും കൃഷിക്കും വൻ ഭീഷണിയാണ് ഉയർത്തുന്നത്.
അണലി ഉൾപ്പെടെയുള്ള മാരകവിഷമുള്ള പാമ്പുകളുടെയും മറ്റ് ജന്തുക്കളുടെയും കേന്ദ്രമായി മേഖല മാറിയിരിക്കുകയാണ്. പകൽസമയങ്ങളൽ കുട്ടികളെ പുറത്തുവിടാൻ മാതാപിതാക്കൾ ഭയപ്പെടുന്നു.
വനംവകുപ്പുമായി ആലോചിക്കുമെന്ന് അധികൃതർ
പ്രദേശവാസികളുടെ കടുത്ത ആശങ്ക പരിഹരിക്കാൻ അടിയന്തര ഇടപെടൽ നടത്തുമെന്ന് പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ് ജിജി കുഞ്ഞൂഞ്ഞ് പറഞ്ഞു. വവ്വാലുകളുടെ ശല്യത്തെക്കുറിച്ച് നാട്ടുകാരിൽനിന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും വിഷയം ഗൗരവത്തോടെ കണ്ട് ഹെൽത്ത് ഡിപ്പാർട്ട്മെന്റിലേക്കും വെറ്ററിനറി ഡിപ്പാർട്ട്മെന്റിലേക്കും നിവേദനം ഫോർവേഡ് ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
പഞ്ചായത്ത് പ്രതിനിധികൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ നേരിട്ട് മനസിലാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വവ്വാലുകൾ താവളമാക്കിയിരിക്കുന്ന പറമ്പുകളിലെ മരങ്ങൾ അടിയന്തരമായി വെട്ടിമാറ്റുന്നതിനും കാട്ടുപന്നി, പാമ്പ് എന്നിവയുൾപ്പെടെയുള്ളവയുടെ ശല്യം ഇല്ലാതാക്കാൻ പുരയിടത്തിലെ കാടുകൾ വൃത്തിയാക്കുന്നതിനു വസ്തു ഉടമസ്ഥർക്ക് കത്തു നൽകും.
