ഐസ്വാൾ: മിസോറാമിൽ യുവതിയെ പീഡിപ്പിക്കുകയും ആസിഡ് ആക്രമണം നടത്തുകയും ചെയ്ത കുറ്റത്തിന് രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് 42 വർഷത്തെ കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. ഐസോൾ ജില്ലാ കോടതിയാണ് ഇവർക്കെതിരെ വിധി പുറപ്പെടുവിച്ചത്.
നീലഞ്ജൻ ദാസ്, ദിനേഷ് കുമാർ എന്നീ ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികൾ. തടവിന് പുറമെ 60,000 രൂപ വീതം പിഴയും കോടതി ചുമത്തിയിട്ടുണ്ട്. ഈ തുക അടക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഓരോ കുറ്റത്തിനും അധികമായി രണ്ട് മാസം വീതം തടവ് അനുഭവിക്കേണ്ടി വരും.
2017ലാണ് സംഭവം. മിസോറാം-ബംഗ്ലാദേശ് അതിർത്തിയിലെ മാമിത് ജില്ലയിലുള്ള സിൽസുരി വെസ്റ്റ് ഗ്രാമത്തിനടുത്തുള്ള ഗസ്കറ്റ പുഴയോരത്ത് വച്ചാണ് പ്രതികൾ യുവതിയെ തടഞ്ഞുനിർത്തി പീഡിപ്പിച്ചത്.
തങ്ങളുടെ ക്യാമ്പിന് സമീപം കാട്ടുപച്ചക്കറികളും ഞണ്ടുകളും ശേഖരിക്കാൻ സുഹൃത്തിനൊപ്പം വനത്തിലെത്തിയതായിരുന്നു യുവതി. അക്രമികൾ യുവതിയെ പീഡിപ്പിക്കുകയും മുഖത്ത് ആസിഡ് ഒഴിക്കുകയും ചെയ്തു.
ഇതിനെത്തുടർന്ന് യുവതിക്ക് ഗുരുതരമായ പൊള്ളലേൽക്കുകയും കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്തു. യുവതിയുടെ സുഹൃത്ത് സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, പിന്നീട് ദിവസങ്ങൾക്ക് ശേഷം സുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തി.
അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി സിൽവി സോമുവൻപുയി റാൽട്ടെയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. കൂട്ടബലാത്സംഗത്തിന് 20 വർഷം, ഗുരുതരമായ ശാരീരിക ഉപദ്രവമേൽപ്പിച്ചതിന് 10 വർഷം, ആസിഡ് ആക്രമണത്തിന് 12 വർഷം എന്നിങ്ങനെയാണ് ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്. ഇത് തുടർച്ചയായി അനുഭവിക്കാനാണ് വിധി.
അതേസമയം, യുവതിയുടെ സുഹൃത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിന്ന് പ്രതികളെ കോടതി വെറുതെ വിട്ടു. പ്രതികൾ തന്നെയാണ് ഈ കൊലപാതകം ചെയ്തതെന്ന് തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി.
യുവതിയുടെ സഹോദരൻ നൽകിയ പരാതിയിൽ രണ്ട് ദിവസത്തിന് ശേഷം മാർപാറ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
