ഇന്ത്യയെക്കുറിച്ചുള്ള ഓൺലൈൻ സ്റ്റീരിയോടൈപ്പുകളെയും കുപ്രചാരണങ്ങളെയും ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു ബ്രിട്ടീഷ് വിനോദസഞ്ചാരിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഡിജിറ്റൽ ക്രിയേറ്ററായ ജാക് ഹീറ്റൺ പങ്കുവെച്ച ‘സോഷ്യൽ മീഡിയ ഇന്ത്യയെക്കുറിച്ച് എന്നോട് പൂർണമായും കള്ളം പറഞ്ഞു’ എന്ന വീഡിയോയാണ് ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗര ബീച്ചായ തമിഴ്നാട്ടിലെ ചെന്നൈ മറീന ബീച്ച സന്ദർശിച്ച ശേഷമുള്ള തന്റെ അനുഭവമാണ് ജാക് ഇതിലൂടെ പങ്കുവെക്കുന്നത്.ഇന്ത്യയിലെ പൊതുസ്ഥലങ്ങൾ എപ്പോഴും അഴുക്കുപിടിച്ചതാണെന്ന തരത്തിലുള്ള ഓൺലൈൻ വിദ്വേഷ പ്രചാരണങ്ങളെ പാടെ തള്ളിക്കളയുന്നതാണ് മറീന ബീച്ചിലെ കാഴ്ചകളെന്ന് ജാക് വ്യക്തമാക്കുന്നു. ബീച്ചും പരിസരവും വളരെ വൃത്തിയുള്ളതാണെന്നും മാലിന്യങ്ങൾ ഒന്നുംതന്നെ കാണാനില്ലെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.
നമ്മൾ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബീച്ചിലാണ് നിൽക്കുന്നത്. ഇത് ഇന്ത്യയിലാണെന്ന് നിങ്ങൾ വിശ്വസിക്കുമോ? ഇവിടെ കാര്യമായി മാലിന്യങ്ങളൊന്നും തന്നെയില്ല, വളരെ വൃത്തിയായി കിടക്കുന്നു. അവിടെവിടെയായി ചില ചെറിയ അവശിഷ്ടങ്ങൾ കണ്ടേക്കാം, പക്ഷേ അത് വളരെ കുറവാണെന്ന് ജാക് ഹീറ്റൺ പറയുന്നു.
പതിനായിരത്തോളം ആളുകൾ ഒരേസമയം ബീച്ചിലുണ്ടായിട്ടും അവിടെ ഇത്രയും കുറഞ്ഞ അളവിൽ മാത്രം മാലിന്യം കാണപ്പെടുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് ജാക് വിശേഷിപ്പിച്ചു. മാത്രമല്ല, ഇവിടുത്തെ കടൽവെള്ളം ഇംഗ്ലണ്ടിന്റെ തീരങ്ങളിലെ വെള്ളത്തേക്കാൾ വൃത്തിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ഇന്ത്യയെക്കുറിച്ചുള്ള നെഗറ്റീവ് വീഡിയോകൾക്ക് മാത്രമാണ് വിദേശങ്ങളിൽ കൂടുതൽ കാഴ്ചക്കാരെ ലഭിക്കുന്നതെന്ന് പലരും കുറിച്ചു.
