സിപ്പ് ഇലക്ട്രിക് എന്ന കമ്പനിയുടെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ആകാശ് ഗുപ്തയും അദ്ദേഹത്തിന്റെ ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനും തമ്മിലുള്ള രസകരമായ സംഭാഷണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ആകാശ് ഗുപ്ത തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ചർച്ചാവിഷയം.
ഓഫീസിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരനോട് അദ്ദേഹത്തിന്റെ തൊഴിൽ അനുഭവങ്ങളെക്കുറിച്ച് ആകാശ് ഗുപ്ത ചോദിക്കുന്നതാണ് വീഡിയോയുടെ തുടക്കം. കഴിഞ്ഞ രണ്ടര മാസമായി താൻ ഇവിടെ ജോലി ചെയ്യുകയാണെന്നും പ്രതിമാസം 18,000 രൂപയാണ് ശമ്പളമെന്നും സെക്യൂരിറ്റി ജീവനക്കാരൻ വ്യക്തമാക്കുന്നു.
സംഭാഷണത്തിനിടയിൽ, നിലവിലെ ജോലിയേക്കാൾ കൂടുതൽ വരുമാനം ഡെലിവറി പങ്കാളിയാകുന്നതിലൂടെ നേടാനാകുമെന്ന് സിഇഒ ജീവനക്കാരനോട് നിർദ്ദേശിക്കുന്നു. താനും ഒരു വാഹനം വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും ഇപ്പോഴത്തെ ശമ്പളം ഒന്നിനും തികയുന്നില്ലെന്നും സെക്യൂരിറ്റി ജീവനക്കാരൻ സമ്മതിക്കുന്നുണ്ട്.
സെക്യൂരിറ്റി ജോലിയിൽ 12 മണിക്കൂർ ഷിഫ്റ്റ് ചെയ്യുമ്പോൾ ദിവസം വെറും 600 രൂപയാണ് ലഭിക്കുന്നത്. എന്നാൽ ഇതേ 12 മണിക്കൂർ ഡെലിവറി ജോലി ചെയ്താൽ ദിവസം 1,500 മുതൽ 1,600 രൂപ വരെ സമ്പാദിക്കാൻ കഴിയുമെന്ന് ജീവനക്കാരൻ കണക്കുകൾ നിരത്തി വ്യക്തമാക്കുന്നു.
ഡെലിവറി ജോലിക്ക് കഠിനാധ്വാനം ആവശ്യമാണെന്ന് ഓർമ്മിപ്പിച്ച ആകാശ് ഗുപ്ത, ഈ പുതിയ മേഖല പരീക്ഷിച്ച് നോക്കാൻ ജീവനക്കാരനെ പ്രോത്സാഹിപ്പിച്ചു. കമ്പനിയിൽ ഇതിനുള്ള രണ്ട് സൗകര്യങ്ങളും ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയ്യോ, എന്റെ ബിസിനസ്സിലെ ഒരു ജീവനക്കാരനെ ഞാൻ തന്നെ മറ്റൊരു തസ്തികയിലേക്ക് മാറ്റിയിരിക്കുന്നു എന്ന രസകരമായ കുറിപ്പോടെയാണ് ആകാശ് ഗുപ്ത വീഡിയോ പങ്കുവെച്ചത്.
ഇന്ത്യയിൽ വളർന്നുവരുന്ന ‘ഗിഗ് ഇക്കോണമി’യുടെയും കൂടുതൽ വരുമാനത്തിനായി കഠിനാധ്വാനം ചെയ്യുന്ന യുവാക്കളുടെ മാനസികാവസ്ഥയുടെയും പ്രതിഫലനമാണ് ഈ സംഭാഷണമെന്ന് അദ്ദേഹം കുറിച്ചു. ചിലപ്പോൾ ഒരൊറ്റ സംഭാഷണം മതിയാകും പുതിയൊരു വഴി തുറക്കാൻ. ‘ഒരുപക്ഷേ എനിക്കും അത് ചെയ്യാൻ കഴിഞ്ഞേക്കും’ എന്ന ലളിതമായ ചിന്തയിൽ നിന്നാണ് പലപ്പോഴും മികച്ച അവസരങ്ങൾ ഉണ്ടാകുന്നത്,” ആകാശ് ഗുപ്ത ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
