പൂനയിലെ ആബാസാഹെബ് ഗാർവെയർ കോളേജിന് പുറത്ത് രണ്ട് സംഘം പെൺകുട്ടികൾ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ. വഴക്കിന്റയും കൈയേറ്റത്തിന്റയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെ സംഭവം വൻ ശ്രദ്ധ നേടിയിരിക്കുകയാണ്.
സ്ഥലത്തുണ്ടായിരുന്ന ഒരു ചെറുപ്പക്കാരൻ പകർത്തിയ ദൃശ്യങ്ങളിൽ, പെൺകുട്ടികൾ തമ്മിൽ വാക്കേറ്റത്തിലേർപ്പെടുന്നതും തുടർന്ന് അത് പരസ്പരം തല്ലുന്ന തരത്തിലുള്ള സംഘർഷമായി മാറുന്നതും വ്യക്തമായി കാണാം. പെട്ടെന്നുണ്ടായ ഈ പോരാട്ടം കോളേജ് പരിസരത്ത് ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു.
സംഭവം നടക്കുമ്പോൾ നിരവധി ആളുകൾ ചുറ്റും തടിച്ചുകൂടുകയും ചിലർ രംഗം ശാന്തമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വൻതോതിൽ പ്രചരിക്കുന്ന വീഡിയോ വലിയ ചർച്ചയായെങ്കിലും ആക്രമണത്തിലേക്ക് നയിച്ച കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ഏറ്റുമുട്ടലിൽ ഏർപ്പെട്ടവർ ആബാസാഹെബ് ഗാർവെയർ കോളേജിലെ വിദ്യാർഥിനികൾ തന്നെയാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
സംഭവത്തിൽ പോലീസിന് പരാതി ലഭിച്ചിട്ടുണ്ടോയെന്നോ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടോയെന്നോ ഉള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. പൊതുസ്ഥലങ്ങളിൽ ഇത്തരം ഏറ്റുമുട്ടലുകൾ ഉണ്ടാകുന്നതും അതിന്റെ വീഡിയോകൾ പ്രചരിക്കുന്നതും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
