ഹരിപ്പാട്: സംസ്ഥാനത്ത് ലഹരി മാഫിയയുടെ വേരറുക്കാൻ ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ഹരിപ്പാട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ലഹരി മാഫിയക്കെതിരെ ഒരു കൊടുങ്കാറ്റായി ഈ ഓപ്പറേഷൻ സംസ്ഥാനത്ത് ആഞ്ഞടിക്കുമെന്നും യുവസമൂഹത്തെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് കരകയറ്റാൻ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് നമ്മൾ ഇതിൽ നിന്ന് രക്ഷ നേടിയില്ലെങ്കിൽ കേരളം തകരും. കുട്ടികളെയാണ് ലഹരി മാഫിയ പ്രധാനമായും ലക്ഷ്യം വെക്കുന്നത്- ആഭ്യന്തരമന്ത്രി ആശങ്ക പ്രകടിപ്പിച്ചു.
സംസ്ഥാനത്തെ ഞെട്ടിച്ച വൻ ലഹരിവേട്ടകൾ
അടുത്ത കാലത്തായി സംസ്ഥാനത്ത് നടന്ന വൻ ലഹരി വേട്ടകൾ ഈ വിപത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികളെ ലക്ഷ്യമിട്ട് ലക്ഷക്കണക്കിന് വിഷമരുന്നുകൾ അടങ്ങിയ മിഠായികൾ വർണകടലാസിൽ പൊതിഞ്ഞ് വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന ഒരു ഫാക്ടറി തന്നെ പോലീസ് കാസർകോട് കണ്ടെത്തിയിരുന്നു. ഇതിന് പുറമെ, കേരള ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത വിധം ഒരാളിൽ നിന്നു മാത്രം 18 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ രാത്രി മലപ്പുറം കൊണ്ടോട്ടിയിലെ ആക്കോട് എന്ന സ്ഥലത്ത് നിന്ന് ലക്ഷക്കണക്കിനുരൂപ വിലവരുന്ന 780.59 ഗ്രാം എംഡിഎംഎ എന്ന രാസലഹരി പിടിച്ചെടുത്തതും ഈ വിപത്തിന്റെ വ്യാപ്തിയാണ് കാണിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങൾ മുമ്പ് നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കൂടിയാണ് ചില പ്രതിരോധ നടപടികൾ സ്വീകരിച്ചു വരുന്നത്. ഈ പോരാട്ടത്തിൽ പത്രപ്രവർത്തകർ, ജനങ്ങൾ, യുവജന സംഘടനകൾ എന്നിവരുടെ സംയുക്ത പങ്കാളിത്തം അനിവാര്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
അമ്മമാരുടെ പിന്തുണ;സിനിമ-രാഷ്്ട്രീയമേഖലകളിലും പരിശോധന
ലഹരി ഉപയോഗിക്കുന്നവരെയും ഗുണ്ടകളെയും പണ്ട് ജനങ്ങൾക്ക് പേടിയായിരുന്നെങ്കിൽ, ഇന്ന് ജനങ്ങൾ തന്നെ അവരെ നേരിട്ട് പിടികൂടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് അമ്മമാരിൽ നിന്ന് വലിയ പിന്തുണയാണ് ഈ കാമ്പയിന് ലഭിക്കുന്നത്. കുടുംബങ്ങളിൽ മക്കൾ വഴിതെറ്റിപ്പോകുന്നതിന്റെ വേദന അനുഭവിക്കുന്നത് അമ്മമാരാണെന്നും അവരുടെ പിന്തുണയോടെ ഓപ്പറേഷൻ തൂഫാൻ’ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലഹരി മാഫിയയുമായി ബന്ധമുള്ളവർ എത്ര ഉന്നതരായാലും വെറുതെ വിടില്ലെന്ന് ആഭ്യന്തരമന്ത്രി കനത്ത മുന്നറിയിപ്പ് നൽകി. രാഷ്ട്രീയക്കാരാണെങ്കിലും സിനിമക്കാരാണെങ്കിലും പണക്കാരാണെങ്കിലും ഈ കാര്യത്തിൽ ആർക്കും ഇളവുണ്ടാകില്ല. കൊച്ചിയിൽ ഓട്ടോറിക്ഷകളിൽ ലഹരി വിതരണം ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അവർ ഇത് നിർത്തിയില്ലെങ്കിൽ പോലീസ് ശക്തമായ നിയമനടപടികളിലേക്ക് കടക്കും, അദ്ദേഹം പറഞ്ഞു.
പ്രതിരോധ നടപടികളും തൂഫാൻ വാരിയേഴ്സും
ലഹരിയുടെ വരവ് തടയാൻ കേന്ദ്ര ഏജൻസികളുടെ തലവന്മാരുടെ യോഗം വിളിച്ച് ചേർത്തതായും കേരളത്തിന്റെ നാല് അതിർത്തികളിലും പോലീസിന്റെ ശക്തമായ നിരീക്ഷണമുണ്ടെന്നും അദ്ദേഹം അറിയിച്ചു. ട്രെയിനുകൾ, വിമാനത്താവളങ്ങൾ, കടൽമാർഗങ്ങൾ എന്നിവടങ്ങളിലെല്ലാം പരിശോധന കർശനമാക്കിയിട്ടുണ്ട്. ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ ഡിജെ പാർട്ടികളിലെ ലഹരി ഉപയോഗം അവസാനിപ്പിക്കും.
കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നതിനും തൂഫാൻ പതാകകൾ ഉയർത്തുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ, കുട്ടികളുടെ പെരുമാറ്റ രീതികൾ മനസിലാക്കി അവരെ തിരുത്തുന്നതിനായി സൈക്യാട്രിസ്റ്റുകളുടെ സേവനവും ലഭ്യമാക്കും. നിലവിൽ 15 പേരെ ഡി-അഡിക്ഷൻ സെന്ററുകളിലേക്ക് മാറ്റിയിട്ടുണ്ട്.
ഓപ്പറേഷൻ തൂഫാൻ വിജയകരമാക്കാൻ രൂപീകരിക്കുന്ന തൂഫാൻ വാരിയേഴ്സിൽ ആദ്യ അംഗം നടൻ മോഹൻലാൽ ആണ്. കേരളത്തിലെ എല്ലാ ജനങ്ങളെയും തൂഫാൻ വാരിയേഴ്സ് ആക്കി മാറ്റാനാണ് ലക്ഷ്യം. പോലീസ് സ്റ്റേഷനുകളിൽ നാർക്കോട്ടിക് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പ്രത്യേക വിംഗും ഡാൻസാഫ് ടീമും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്.
കൂടാതെ ലഹരി വേട്ടയ്ക്കായി തൂഫാൻ വണ്ടികളും നിരത്തിലിറങ്ങും. ഏതെങ്കിലും പോലീസുകാർക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടാൽ അപ്പോൾ തന്നെ കർശന നടപടിയുണ്ടാകും. വിവരങ്ങൾ നൽകുന്നതിനായി പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ മൂന്ന് പ്രത്യേക ടീമുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
