ചമ്പക്കുളം: കാരിരുമ്പിന്റെ കരുത്തുള്ള കരുമാടികുട്ടൻമാർ ലക്ഷണമൊത്ത ആഞ്ഞിലിത്തടിയിൽ തീർത്ത ചുണ്ടൻവള്ളങ്ങളിൽ പമ്പയുടെ ഓളങ്ങളെ കീറി മുറിച്ച് രാജപ്രമുഖൻ ട്രോഫി കൈയടക്കാനുള്ള ആവേശത്തിൽ മത്സരിക്കുന്ന ചമ്പക്കുളത്താറ്റിലെ മൂലം വള്ളംകളിയോടെ ഇന്ന് കേരളക്കരയിലെ വള്ളംകളി സീസൺആരംഭിക്കുന്നു. അഞ്ച് നൂറ്റാണ്ടിനടുത്ത് പാരമ്പര്യമുള്ള ചമ്പക്കുളം മൂലം ജലോത്സവം ചമ്പക്കുളത്ത് പമ്പയാറ്റിൽ അരങ്ങേറുന്നതോടെയാണ് അഞ്ചു മാസത്തോളം നീണ്ടു നില്ക്കുന്ന വള്ളംകളി ആരംഭിക്കുന്നത്.
ആലപ്പുഴ നെഹ്റു ട്രോഫിയും തുടർന്ന് വിവിധ ജില്ലകളിലായി അരങ്ങേറുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ഉൾപ്പെടെയുള്ള മത്സരങ്ങളും മറ്റ് വള്ളംകളികളും ഇതേത്തുടർന്നാണ് നടത്തപ്പെടുന്നത്. അടുത്തയിടെ പുതുതായി പണിതിറക്കിയ അരോമ ചുണ്ടൻ ഇന്നത്തെ മൂലം ജലോത്സവത്തിലാണ് ആദ്യമായി മത്സരത്തിനെത്തുന്നത്.
ഏഴ് ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 14 കളിവള്ളങ്ങളാണ് മൂലം ജലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് ജില്ലാ കളക്ടർ ഷാജി വി. നായർ പതാക ഉയർത്തുന്നതോടെ വള്ളംകളിക്ക് ഔദ്യോഗിക തുടക്കമാകും. റെജി ചെറിയാൻ എംഎൽഎ അധ്യക്ഷനാകുന്ന യോഗത്തിൽ മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്യും. മാസ് ഡ്രില്ലിനു ശേഷം 2.45ന് ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ മൂന്നിന് ആരംഭിക്കും തുടർന്ന് ചെറുവള്ളങ്ങളുടെ പ്രദർശന മത്സരം. ഇടവേളയ്ക്കു ശേഷം ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ്, ഫൈനൽ മത്സരങ്ങളും നടക്കും.
സമ്മേളനത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ്, മൂലം വള്ളംകളിയുടെ ബ്രാൻഡ് അംബാസിഡറായ നടൻ പ്രമോദ് വെളിയനാട് എന്നിവർ പങ്കെടുക്കും. കൊടിക്കുന്നിൽ സുരേഷ് എംപി സമ്മാന വിതരണം നടത്തും.
