ഇന്ത്യയിലെ പൊതുഗതാഗത സംവിധാനങ്ങളെക്കുറിച്ചുള്ള വിദേശികളുടെ പൊതുവായ ധാരണ തിരുത്തിക്കുറിച്ചുകൊണ്ട് ജാപ്പനീസ് യുവതി പങ്കുവെച്ച യാത്രാവിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഐഐടി ഹൈദരാബാദിൽ പഠിക്കുന്ന ‘ഹിരോ’ എന്ന ജാപ്പനീസ് യുവതിയാണ് മുംബൈ മെട്രോയിലെ തന്റെ ആദ്യ യാത്രാനുഭവം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. മെട്രോയിലെ ശുചിത്വത്തെയും യാത്രക്കാർക്ക് ലഭിക്കുന്ന സുഖസൗകര്യങ്ങളെയും അവർ പ്രത്യേകം പ്രശംസിച്ചു.
ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് മെട്രോ സ്റ്റേഷനിൽ നിന്നും ബന്ദ്ര കുർള കോംപ്ലക്സ് സ്റ്റേഷൻ വരെയുള്ള ‘അക്വാ ലൈൻ’ മെട്രോയിലാണ് ഹിരോ യാത്ര ചെയ്തത്. ഏകദേശം 21 കിലോമീറ്റർ ദൂരമുള്ള ഈ യാത്ര ഏറെ ആസ്വാദ്യകരമായിരുന്നുവെന്ന് അവർ പറയുന്നു.
യാത്രയ്ക്ക് മുന്നോടിയായി ടിക്കറ്റ് കൗണ്ടറിന് പകരം ടിക്കറ്റ് വെൻഡിംഗ് മെഷീൻ ഉപയോഗിച്ചാണ് ഹിരോ ടിക്കറ്റെടുത്തത്. യാത്രക്കാരുടെ എണ്ണവും പോകേണ്ട സ്ഥലവും രേഖപ്പെടുത്തിയ ശേഷം ഇന്ത്യൻ ഡിജിറ്റൽ വാലറ്റ് വഴി പണമടയ്ക്കുന്നത് എളുപ്പമാണെന്ന് അവർ വീഡിയോയിൽ വ്യക്തമാക്കുന്നു. ജപ്പാനിലെ ‘പേപേ’ ആപ്പ് പോലെയാണ് ഇതെന്നും അവർ കൂട്ടിച്ചേർത്തു. തുടർന്ന് ക്യൂആർ കോഡ് സ്കാൻ ചെയ്ത് സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് പ്ലാറ്റ്ഫോമിൽ പ്രവേശിച്ചത്. സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ നിരവധി പൊലീസുകാരും സ്റ്റാഫുകളും സ്റ്റേഷനിലുണ്ടായിരുന്നു.
“വനിതകൾക്കായി മാത്രം പ്രത്യേക കോച്ചുകൾ ഇവിടെ മുഴുവൻ സമയവുമുണ്ട്. ഞായറാഴ്ച ആയിരുന്നിട്ടും ഞാൻ വിചാരിച്ചത്ര തിരക്ക് മെട്രോയിൽ ഇല്ലായിരുന്നു. 50 രൂപ മാത്രമാണ് യാത്രാക്കൂലി (ഏകദേശം 85 ജാപ്പനീസ് യെൻ). മെട്രോയിൽ കയറുന്നതിന് മുൻപ് കുടിച്ച മാംഗോ ലസ്സി അതീവ രുചികരമായിരുന്നു.
ഇന്ത്യയിലെ പൊതുഗതാഗത സംവിധാനങ്ങൾ സുരക്ഷിതമല്ലെന്ന തെറ്റായ ധാരണ പല വിദേശികൾക്കുമുണ്ടെന്ന് ഹിരോ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ താൻ ഇതുവരെ യാത്ര ചെയ്ത മുംബൈ, ബംഗളൂരു, പൂനെ മെട്രോകളെല്ലാം വളരെ വൃത്തിയുള്ളതും സുരക്ഷിതവും സുഖകരവുമായിരുന്നുവെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു. മുംബൈ സന്ദർശിക്കുന്നവർ തീർച്ചയായും മെട്രോ യാത്ര പരീക്ഷിക്കണമെന്നും അവർ നിർദ്ദേശിച്ചു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം രണ്ടര ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. നിരവധി പേർ ഹിരോയ്ക്ക് മുംബൈയിലേക്ക് സ്വാഗതം ആശംസിച്ചുകൊണ്ട് രംഗത്തെത്തി.
