ഗോരഖ്പുര്‍: ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിൽ ഭർതൃമാതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച യുവതി പിടിയിൽ. ഫോണ്‍ വിളിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഗോരഖ്പുരിലെ മാല്മലിയ ജഗ്ദീഷ്പുര്‍ ഗ്രാമത്തിലാണ് സംഭവം.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആശാ ദേവി നിലവിൽ ഗോരഖ്പുര്‍ എയിംസില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ആശാ ദേവിയുടെ മരുമകൾ വന്ദനയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വന്ദന ഫോണിലൂടെ ഒരു യുവാവിനോട് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ആശാ ദേവി ഇത് ചോദ്യംചെയ്തു.
ഇതേ തുടർന്ന് ഇരുവരും തമ്മിൽ വലിയ തർക്കമുണ്ടായി. ഇതിൽ പ്രകോപിതയായ വന്ദന കത്തിയെടുത്ത് ആശാദേവിയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആശാ ദേവിയെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് വന്ദനയെ കസ്റ്റഡിയിലെടുത്തു. ഇവർ ആക്രമണത്തിന് ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
