പാറ്റ്ന: മട്ടന് പകരം ചിക്കൻ വിളമ്പിയതിനെച്ചൊല്ലി വിവാഹ സത്കാരവേദിയിൽ കൂട്ടത്തല്ല്. സംഘർഷത്തിൽ 12 പേർക്ക് പരിക്കേറ്റു. ബിഹാറിലെ സഹർസ ജില്ലയിലെ രജൻപുരിലാണ് സംഭവം.
രജൻപുർ സ്വദേശിയായ മുഹമ്മദ് ജാവേദിന്റെ മകളുടെയും ബൽവാപർ സ്വദേശിയായ മുഹമ്മദ് അൻവറിന്റെ മകന്റെയും വിവാഹചടങ്ങിനിടെയാണ് സംഘർഷമുണ്ടായത്.
വിവാഹചടങ്ങിന്റെ ഭാഗമായുള്ള സൽക്കാരത്തിൽ മട്ടൻ വിളമ്പുമെന്ന് വധുവിന്റെ വീട്ടുകാർ ഉറപ്പുനൽകിയിരുന്നതായാണ് വരന്റെ വീട്ടുകാർ പറയുന്നത്. എന്നാൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ മട്ടന് പകരം ചിക്കൻ വിഭവമാണ് വിളമ്പിയത്. ഇത് വരന്റെ വീട്ടുകാർ ചോദ്യംചെയ്തു.
ഇതോടെ വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തമ്മിൽ തർക്കമുണ്ടാവുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ഒടുവിൽ പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
