ഗോഹട്ടി: ആസാമിലെ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ നാലായി ഉയർന്നു. 35,000ത്തിലധികം ആളുകളെ വെള്ളപ്പൊക്കം ഇതുവരെ ബാധിച്ചു, അയൽരാജ്യമായ അരുണാചൽ പ്രദേശിൽ മഴ തുടരുകയാണെങ്കിൽ കണക്കുകൾ വർധിച്ചേക്കാം.
വെള്ളപ്പൊക്കത്തെത്തുടർന്ന് തിങ്കളാഴ്ച രാത്രി കാണാതായ ആളുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെടുത്തു. 35,696 പേരെ വെള്ളപ്പൊക്കം ബാധിച്ച ലഖിംപൂർ ഏറ്റവും കൂടുതൽ ദുരിത ബാധിത ജില്ലയായെന്ന് അസം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞു.
സോണിത്പൂർ, ദിബ്രുഗഡ്, ലഖിംപൂർ, ധേമാജി, ജോർഹട്ട്, ശിവസാഗർ എന്നീ ആറ് ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചു, 12 റവന്യൂ സർക്കിളുകളെയും 99 ഗ്രാമങ്ങളെയും വെള്ളത്തിലാഴ്ത്തി. 20 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങൾ വഴി ദുരിതബാധിതർക്ക് ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യുന്നുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാന ദുരന്ത നിവാരണ സേന സോണിത്പൂർ ജില്ലയിൽനിന്ന് 16 പേരെ രക്ഷപ്പെടുത്തി. 1,103.94 ഹെക്ടർ കൃഷിഭൂമിയാണ് വെള്ളപ്പൊക്കത്തിൽ മുങ്ങിയത്. നിരവധി വളർത്തു മൃഗങ്ങൾ ഒലിച്ചുപോയി.
