ഇന്ത്യയിലെത്തിയ ശേഷം തനിക്കുണ്ടായ ഏറ്റവും വലിയ ‘കൾച്ചറൽ ഷോക്ക്’ ഭക്ഷണത്തിലോ ഗതാഗതത്തിലോ അല്ല, മറിച്ച് ഇവിടുത്തെ സിനിമാ തിയറ്ററുകളിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു ദക്ഷിണ കൊറിയൻ യുവതി. ചെന്നൈയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ജങ് ഏ എന്ന യുവതി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ചെന്നൈയിലെ ഒരു മൾട്ടിപ്ലക്സിൽ സിനിമ കാണാൻ പോയപ്പോഴുണ്ടായ അനുഭവമാണ് ജങ് ഏ പങ്കുവെച്ചത്. തിയറ്ററിലേക്കുള്ള പ്രവേശനം, ടിക്കറ്റ് കൗണ്ടറുകൾ, പോപ്കോൺ കൗണ്ടർ, സീറ്റുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയറ്ററുകൾക്ക് സമാനമായിരുന്നെന്ന് ജങ് ഏ പറയുന്നു. പ്രവേശന കവാടത്തിലെ സുരക്ഷാ പരിശോധന മാത്രമാണ് തുടക്കത്തിൽ വ്യത്യസ്തമായി തോന്നിയത്. എന്നാൽ സിനിമ പകുതിയായപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു.
സിനിമ ആസ്വദിച്ച് കണ്ടുകൊണ്ടിരിക്കെ പെട്ടെന്ന് സ്ക്രീൻ ഇരുണ്ടുപോവുകയും തിയറ്ററിലെ ലൈറ്റുകൾ തെളിയുകയും ചെയ്തു. തൊട്ടുപിന്നാലെ ആളുകൾ കൂട്ടത്തോടെ സീറ്റുകളിൽ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് നടക്കാൻ തുടങ്ങി. എന്തോ വലിയ അപകടം സംഭവിച്ചെന്നോ അല്ലെങ്കിൽ തിയറ്ററിൽ അടിയന്തര സാഹചര്യമാണെന്നോ കരുതി താൻ ഭയന്നുപോയെന്ന് ജങ് ഏ പറയുന്നു.
എന്നാൽ, അത് ഇന്ത്യയിലെ സാധാരണ തിയറ്റർ ശീലമായ ഇന്റർമിഷൻ ആണെന്ന് പിന്നീട് മാത്രമാണ് മനസിലായതെന്നും ജങ് ഏ വ്യക്തമാക്കുന്നു. “ദക്ഷിണ കൊറിയയിൽ എത്ര മണിക്കൂർ നീളമുള്ള സിനിമയാണെങ്കിലും ഇടവേളകൾ ഉണ്ടാകാറില്ല. ആർക്കെങ്കിലും ബാത്ത്റൂമിൽ പോകണമെങ്കിൽ അവർ സിനിമ നടക്കുമ്പോൾ തന്നെ ആരുമറിയാതെ പുറത്തുപോയി വരികയാണ് പതിവ്.
ആദ്യമായി കണ്ടപ്പോൾ തികച്ചും വിചിത്രമായി തോന്നിയെങ്കിലും, ഇപ്പോൾ ഈ ഇടവേള സംവിധാനത്തെ താൻ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്ന് ജങ് ഏ പറയുന്നു. സിനിമയ്ക്കിടയിൽ ലഭിക്കുന്ന ഈ ചെറിയ ബ്രേക്ക് ശരീരമൊന്ന് നിവർത്താനും, ലഘുഭക്ഷണങ്ങൾ വാങ്ങാനും, മനസ്സൊന്ന് ശാന്തമാക്കാനും ഏറെ സഹായിക്കുന്നുണ്ടെന്നും ഇന്ത്യൻ തിയറ്റർ രീതിയാണ് കൊറിയയിലേതിനേക്കാൾ മികച്ചതെന്നും അവർ അഭിപ്രായപ്പെട്ടു.
സോഷ്യൽ മീഡിയയിലും ഈ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഥയുടെ ഗതി കൂടുതൽ ആസ്വദിക്കാനും സിനിമയെ അടുത്തറിയാനും ഇത്തരം ഇടവേളകൾ ആവശ്യമാണെന്നാണ് ഭൂരിഭാഗം പേരുടെയും കമന്റുകൾ.
