കോഴഞ്ചേരി: ഗ്രാമീണ മേഖലയിലെ വീട്ടമ്മമാര്‍ നാടന്‍ കോഴി വളര്‍ത്തല്‍ രംഗത്തേക്ക്. മുട്ടയുടെ വില പൊതു വിപണിയില്‍ കുതിച്ചുയര്ന്നതിനേത്തുടര്ന്നാണ് നാടന്‍ മുട്ടകള്‍ വില്‍ക്കുന്നതിന് വനിതകള്‍ തയാറായിരിക്കുന്നത്. പൊതുവിപണിയില്‍ ഒരു മാസത്തിനു മുമ്പ് ആറു മുതല്‍ ഏഴുവരെ വിലയുണ്ടായിരുന്ന കോഴിമുട്ടയ്ക്ക് ഇപ്പോള്‍ ചില്ലറ വിപണിയില്‍ എട്ടു മുതല്‍ 8.50 രൂപ വരെയാണ് വില.
എട്ട് രൂപ നിരക്കില്‍ മുട്ടകള്‍ നല്കുമ്പോള് ഒന്നിച്ചെടുക്കുന്നവര്‍ക്ക് 7.40 രൂപയാണ് വാങ്ങാറുള്ളതെന്ന് കോഴഞ്ചേരിയിലെ മുട്ട വിതരണ രംഗത്തുളള വ്യാപാരികള്‍ പറഞ്ഞു. തമിഴ്നാട്ടില്‍ 5.70 രൂപ ഉണ്ടായിരുന്ന മുട്ടയ്ക്ക് ഇപ്പോഴത്തെ വില 6.75 മുതല്‍ ഏഴ് രൂപ വരെയാണ്. മുട്ടകള്‍ക്ക് ഏറെ വിപണിയുള്ള തമിഴ്നാട്ടിലെ നാമക്കല്ലില്‍ നിന്നുള്ള മുട്ട വരവ് കുറഞ്ഞതാണ് വില കൂടാന്‍ കാരണമായിരിക്കുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു.
ഈ സാഹചര്യത്തിലാണ് ഗ്രാമീണ മേഖലയിലെ വനിതകള്‍ കൂട്ടായും ഒന്നിച്ചും വ്യക്തിപരമായും നാടന്‍ കോഴികളെ വളര്‍ത്തുന്നതു വ്യാപകമാക്കിയത്. കോഴഞ്ചേരി, പുല്ലാട്, ആറന്മുള പ്രദേശങ്ങളിലെ നാടന്‍കോഴി മുട്ടയ്ക്ക് 10 രൂപയാണ് ഇപ്പോഴത്തെ വില. പൊതു മാര്‍ക്കറ്റിലെ വ്യാപാര സ്ഥാപനങ്ങളില്‍ നാടന്‍ കോഴിമുട്ടയെന്ന് പറഞ്ഞു വില്‍ക്കുന്നത് പലതും ചായം തേച്ച തമിഴ്നാട്ടിലെ മുട്ടകളാണെന്ന് നാട്ടുകാര്‍ പറയുന്നു.
മുട്ട വില ഉയര്‍ന്നതോടുകൂടി സന്ധ്യാനേരങ്ങളിലെ നാട്ടിന്‍പുറങ്ങളിലുള്ള തട്ടുകടകളിലെ ഇഷ്ടവിഭവമായ ഓംലെറ്റിനും വില കൂടിയിട്ടുണ്ട്. അന്യസംസ്ഥാനത്തുനിന്ന് വന്നു റോഡരികില്‍ ചായ കച്ചവടം നടത്തുന്നവരും മുട്ട ബജികളുടെ വിലയും വർധിപ്പിച്ചിട്ടുണ്ട്.
ബേക്കറികളിലും മുട്ട ഉത്പന്നങ്ങൾക്കു വില കൂട്ടിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഗ്രാമീണ മേഖലയില്‍ നാടന്‍ കോഴികളെ വളര്‍ത്തുന്നതിനും അതിലൂടെ വീട്ടമ്മമാര്‍ക്ക് വരുമാന മാർഗം ഉണ്ടാക്കുന്ന നടപടികള്‍ ത്രിതല പഞ്ചായത്തുകളും സര്‍ക്കാരും ആവിഷ്കരിക്കണമെന്നും കുടുംബശ്രീ രംഗത്തുള്ള വനിതകള്‍ പറയുന്നു.
തമിഴ്നാട്ടിലും സ്കൂൾ ഉച്ചഭക്ഷണത്തിനൊപ്പം മുട്ട
തമിഴ്നാട് സർക്കാർ വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണ പദ്ധതിയില്‍ മുട്ട ഉള്‍പ്പെടുത്തിയതോടെയാണ് സംസ്ഥാനത്തേക്കുള്ള മുട്ടവരവ് കുറഞ്ഞതെന്നും വ്യാപാരികള്‍ പറഞ്ഞു. ഇതോടൊപ്പം കോഴിത്തീറ്റയുടെ വിലവർധനയും മുട്ടമേഖലയെ ബാധിച്ചിട്ടുണ്ട്. 50 കിലോ കോഴിത്തീറ്റയ്ക്ക് 2300 മുതല്‍ 2500 രൂപ വരെയാണ് ഇപ്പോഴത്തെ വില.
രണ്ട് ലക്ഷത്തിലധികം കോഴിമുട്ടയാണ് സംസ്ഥാനത്തേക്ക് തമിഴ്നാട്ടില്‍ നിന്നും കയറ്റി അയയ്ക്കുന്നതെന്ന് മുട്ട വ്യാപാരികളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി പറയുന്നു. കഴിഞ്ഞ വര്‍ഷം 5.80 രൂപയായിരുന്നു നാമക്കല്ലിലെ മുട്ട വില. അത് ക്രമാതീതമായി ഉയര്‍ന്നതാണ് കേരളത്തിലും മുട്ടവില വർധിക്കാന്‍ കാരണമായിരിക്കുന്നത്.
നാമക്കൽ വില അടിസ്ഥാനമാക്കിയാണ് കേരളത്തിലെ സ്കൂളുകളിൽ നൽകുന്ന മുട്ടയുടെ വില കണക്കിലാക്കി വരുന്നത്. എന്നാൽ നാമക്കൽ വില കൂടിയപ്പോൾ കേരളത്തിലെ ഉച്ചഭക്ഷണ പദ്ധതിയിലെ മുട്ട വില വർധിപ്പിച്ചിട്ടില്ല.
