അവധിക്കാലം ആഘോഷിക്കാൻ പോയ ദന്പതികൾക്ക് സ്വന്തം വീട്ടിൽ നടന്ന ഒരു സംഭവത്തിൽ ഇപ്പോഴും ആശ്ചര്യം വിട്ടുമാറുന്നില്ല. വിചിത്രമായ സംഭവമാണ് അമേരിക്കയിൽ നടന്നിരിക്കുന്നത്. അവധിക്കാലം ആഘോഷിക്കാൻ പോയ ദമ്പതികളുടെ വീട്ടിൽ അപരിചിതയായ യുവതി കയറിക്കൂടിയതാണ് സംഭവം.
ന്യൂയോർക്കിലെ ലോംഗ് ഐലൻഡ് സിറ്റിയിലുള്ള ആഡംബര അപ്പാർട്ട്മെന്റിലാണ് സുരക്ഷാ ജീവനക്കാരുടെ വീഴ്ച കാരണം അവിശ്വസനീയമായ സംഭവം നടന്നത്. ബിൽ കിം, യെലിം കിം ദമ്പതികൾ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിൽ വിനോദയാത്രയിലായിരിക്കുമ്പോഴാണ് സംഭവം. ജൂലൈ 24 രാത്രി വൈകി, വീടിനുള്ളിൽ ആരോ ഉണ്ടെന്ന് സുരക്ഷാ ക്യാമറ ആപ്പിൽ നിന്ന് ദമ്പതികൾക്ക് അലേർട്ട് സന്ദേശം ലഭിച്ചു.
തുടർന്ന് തത്സമയ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, തികച്ചും അപരിചിതയായ ഒരു യുവതി സോഫയിലിരുന്ന് ഫോൺ ഉപയോഗിക്കുന്നതും വസ്ത്രങ്ങൾ മാറ്റി വീട്ടുസാധനങ്ങൾ ഉപയോഗിക്കുന്നതുമാണ് കണ്ടത്. തുടർന്ന് ഈ യുവതി ക്യാമറ തട്ടിമാറ്റുകയും ചെയ്തു.
ഉടൻ തന്നെ ഇവർ സുഹൃത്തുക്കളെയും പോലീസിനെയും വിവരമറിയിച്ചു. സുഹൃത്തുക്കൾ സ്ഥലത്തെത്തി ചോദിച്ചപ്പോൾ യുവതി പുറത്തുപോയെങ്കിലും അപ്പാർട്ട്മെന്റിന്റെ താക്കോൽ ഉപയോഗിച്ച് വീണ്ടും അകത്തുകയറി. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് യുവതിയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
നായയെ നടക്കാൻ കൊണ്ടുപോകുന്ന ആളാണെന്ന് പറഞ്ഞ യുവതിക്ക് ഡൂർമാൻ തെറ്റായി താക്കോൽ കൈമാറുകയായിരുന്നുവെന്ന് കെട്ടിട മാനേജ്മെന്റ് പിന്നീട് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് സുരക്ഷാ ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.
രണ്ടു ദിവസത്തിനു ശേഷം ഇതേ യുവതി വീണ്ടും കെട്ടിടത്തിൽ എത്തിയെങ്കിലും സുരക്ഷാ ജീവനക്കാർ തടഞ്ഞു. സംഭവത്തിൽ ന്യൂയോർക്ക് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപ്പാർട്ട്മെന്റിൽ നിന്ന് സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെങ്കിലും, ഇനി അവിടെ സുരക്ഷിതമായി ജീവിക്കാൻ കഴിയില്ലെന്ന ഭയത്താൽ പുതിയ വീട് തിരയുകയാണ് ദമ്പതികൾ.
