കണ്ണൂര്: പെരിങ്ങത്തൂർ പുളിയനമ്പ്രം സ്വദേശിയും ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയുമായ പതിനേഴുകാരൻ ശിവസൂര്യനായുള്ള അന്വേഷണം കേരള പോലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്. വിദ്യാർഥിയെ കണ്ടെത്താനായി കേരളാ പോലീസ് സംഘം വാരണാസിയിൽ എത്തിച്ചേർന്നിട്ടുണ്ട്. പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും തലശേരി എഎസ്പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം കേരളത്തിന് പുറത്തും വ്യാപകമായ തെരച്ചിൽ നടത്തുണ്ടെന്നും അധികൃതർ അറിയിച്ചു.
വാരണാസിയിലെ മലയാളി സംഘടനകളെ ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ സൂചനകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. ഇതിനിടയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ സമൂഹ മാധ്യമങ്ങൾ വഴി ശിവസൂര്യയെ കണ്ടെത്തനായുള്ള കാമ്പയിനുകളും നടക്കുന്നുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് ശിവസൂര്യയെ കാണാതാകുന്നത്. ഓൺലൈൻ ഗെയിം പതിവാക്കുകയും പണം നഷ്ടപ്പെടുകയും ചെയ്തതിനെ തുടർന്ന് പിതാവ് മൊബൈൽ ഫോൺ വാങ്ങിവച്ചതിലുള്ള ദേഷ്യത്തിലാണ് കുട്ടി നാടുവിട്ടത്. ‘ഞാൻ കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും’ എന്നാണ് ശിവസൂര്യ കത്തെഴുതി വച്ചിരുന്നത്.
