സാങ്കേതികവിദ്യ കൈവിട്ടപ്പോൾ മകനുമായി സംസാരിക്കാൻ സ്വന്തം കൈത്തണ്ടയിൽ കീബോർഡ് ടാറ്റൂ ചെയ്ത കനേഡിയൻ അമ്മയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്. സംസാരശേഷിയില്ലാത്ത 11 വയസുകാരനായ മകൻ ഹണ്ടറുമായി ആശയവിനിമയം നടത്താനാണ് അമ്മയായ ജെസ്സിക്ക ഫ്ലെച്ചർ ഈ വ്യത്യസ്ത ആശയം സ്വീകരിച്ചത്.
ഒരു ഹോട്ടലിൽ വെച്ച് ഹണ്ടർ ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്ന ‘AAC’ ടാബ്ലറ്റിന്റെ ചാർജ് തീർന്നതാണ് ഈ ആശയത്തിന് വഴിവെച്ചത്. അന്ന് ഹണ്ടർ ഒരു ടിഷ്യൂ പേപ്പറിൽ കീബോർഡ് വരച്ചാണ് വിഭവം ഓർഡർ ചെയ്തത്.
സാങ്കേതികവിദ്യ എന്നേക്കുമായി വിശ്വസിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ജെസ്സിക്ക, ടാറ്റൂ ആർട്ടിസ്റ്റിന്റെ സഹായത്തോടെ സ്വന്തം കൈയ്യിൽ അക്ഷരങ്ങളും വിവിധ വികാരങ്ങൾ സൂചിപ്പിക്കുന്ന സിംബലുകളും ചിരിക്കുന്ന മുഖം, സങ്കടമുള്ള മുഖം, ‘I Love You’ ബട്ടൺ,
ഉൾപ്പെടുത്തി കീബോർഡ് പതിപ്പിക്കുകയായിരുന്നു.
അമ്മയുടെ കൈയിലെ പുതിയ കീബോർഡ് കണ്ട മാത്രയിൽ തന്നെ ഹണ്ടർ അതിൽ തൊട്ട് ആദ്യമായി ടൈപ്പ് ചെയ്ത വാക്ക് ‘മമ്മ’ എന്നായിരുന്നു. സാങ്കേതിക ഉപകരണങ്ങൾ ശബ്ദമുണ്ടാക്കുമ്പോൾ, ഈ ടാറ്റൂ വഴി മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാതെ കാര്യങ്ങൾ സ്വകാര്യമായി പങ്കുവെക്കാൻ സാധിക്കുമെന്ന നേട്ടവുമുണ്ട്.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഇവരുടെ വീഡിയോ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഹണ്ടറിന്റെ സ്കൂളിലെ കൂട്ടുകാർക്കായി വസ്ത്രങ്ങളിൽ കീബോർഡ് ഡിസൈൻ ചെയ്യുന്ന പദ്ധതിക്കും ജെസ്സിക്ക തുടക്കമിട്ടു കഴിഞ്ഞു. ആശുപത്രികളിലും വിദ്യാലയങ്ങളിലും ഇത്തരം സംവിധാനങ്ങൾ ഉപകാരപ്പെടുമെന്ന് ചൂണ്ടിക്കാട്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിന്തുണ ഒഴുകിയെത്തുകയാണ്.
