ആലപ്പുഴ: ഓണക്കാലത്ത് ആളുകളെ സന്തോഷിപ്പിക്കാനായി മാവേലി വേഷം കെട്ടുന്ന ഒരു കലാകാരന്റെ ദേഹത്തു തിളച്ച എണ്ണ ഒഴിച്ചതായി പരാതി. കരുനാഗപ്പള്ളി സ്വദേശിയായ ചന്ദ്രബാബു എന്ന കലാകാരനാണ് തനിക്കു നേരെ അതിക്രമം നടന്നതായി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. വർഷങ്ങളായി മാവേലി വേഷം കെട്ടി ഉപജീവനം കണ്ടെത്തുന്ന ആളാണ് ഇദ്ദേഹമെന്നു പറയുന്നു.
ഇന്നലെ വൈകുന്നേരം കായംകുളം പുള്ളിക്കണക്കിലുള്ള ഒരു തട്ടുകടയിൽ ചന്ദ്രബാബു മാവേലി വേഷത്തിൽതന്നെ എത്തുകയും അവിടെ നിന്ന് ചായയും ബജ്ജിയും കഴിക്കുകയും ചെയ്തു. ഭക്ഷണം കഴിച്ച ശേഷം ഇതിന്റെ പണം നൽകിയ അദ്ദേഹം, ഓണമായിട്ട് മാവേലിക്ക് പ്രത്യേകിച്ച് ഒന്നുമില്ലേ എന്ന് കടയുടമയോടു ചോദിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.
ഈ ചോദ്യത്തെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടയിൽ പലഹാരങ്ങൾ വറുക്കാൻ ഉപയോഗിക്കുന്ന തിളച്ച എണ്ണ കടയുടമ തന്റെ ദേഹത്തേക്ക് മനഃപൂർവ്വം ഒഴിച്ചു എന്നാണ് ചന്ദ്രബാബു ആരോപിക്കുന്നത്.കലയെ ആശ്രയിച്ച് ജീവിക്കുന്ന തങ്ങൾ ആരെയും പറ്റിക്കാറില്ലെന്നും വേഷം കെട്ടി വന്നു ചോദിച്ചതിന് ഇങ്ങനെയൊരു ക്രൂരത കാണിക്കുന്നത് വളരെ സങ്കടകരമാണെന്നും അദ്ദേഹം പറയുന്നു.
എന്നാൽ, ഈ ആരോപണങ്ങളെ കടയുടമ പൂർണമായും നിഷേധിക്കുകയാണ്. പണം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിനിടയിൽ പലഹാരം എടുക്കുന്ന കോരിയിൽനിന്ന് അബദ്ധത്തിൽ എണ്ണ ദേഹത്തേക്ക് തെറിച്ചു വീണതാണെന്നാണ് കടയുടമ നൽകുന്ന വിശദീകരണം. സംഭവത്തിൽ ചന്ദ്രബാബു പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
