പുത്തൂർ: തൃശൂർ സുവോളജിക്കൽ പാർക്കിൽ അർബുദത്തിന് പരിചരണത്തിലായിരുന്ന ‘നന്ദു’ എന്ന ആണ്‍കടുവയ്ക്ക് നീണ്ട വേദനയ്ക്കൊടുവിൽ ദയാവധം. വയനാട്ടിൽനിന്നു പിടികൂടി പുത്തൂരിലെ തൃശൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ച നന്ദുവിനു വായയിൽ അർബുദം സ്ഥിരീകരിച്ചിരുന്നു.
വിദഗ്ധ വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചികിത്സ നൽകിയിരുന്നെങ്കിലും രോഗം മൂർച്ഛിക്കുകയും ഭക്ഷണം കഴിക്കാൻപോലും സാധിക്കാത്ത വിധം ആരോഗ്യനില വഷളാവുകയും ചെയ്തു.
രോഗത്തിന്റെ തീവ്രത മൂലം കടുവ അനുഭവിച്ച കടുത്ത വേദന കണക്കിലെടുത്തും ആരോഗ്യനിലയിൽ പുരോഗതിക്ക് സാധ്യതയില്ലെന്ന വെറ്ററിനറി വിദഗ്ധരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലും ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് പ്രകാരമാണ് ദയാവധം നടപ്പാക്കിയത്. മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം, ജഡം സുവോളജിക്കൽ പാർക്ക് വളപ്പിൽ സംസ്കരിച്ചു.
