പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ബിഹാറിലെ ജാമുയി ജില്ലയിൽ നിന്നുള്ള കപിൽദേവ് റാവത്ത് എന്ന 72കാരൻ. ഹിമാചൽ പ്രദേശിലെ മനോഹരമായ മലനിരകൾക്ക് മുകളിലൂടെ 24,000 അടി ഉയരത്തിൽ നിന്ന് പാരഗ്ലൈഡിംഗ് നടത്തിയാണ് ഈ മുതിർന്ന പൗരൻ സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്.
കുടുംബത്തോടൊപ്പം ഹിമാചൽ പ്രദേശ് സന്ദർശിക്കാനെത്തിയപ്പോഴാണ് കപിൽദേവ് പാരഗ്ലൈഡിംഗ് പരീക്ഷിക്കാൻ തീരുമാനിച്ചത്. ആകാശത്ത് ഏകദേശം 30 മിനിറ്റോളം വട്ടമിട്ടു പറന്ന അദ്ദേഹം സുരക്ഷിതമായി താഴെയിറങ്ങി.
“മലമുകളിൽ നിന്ന് താഴേക്ക് ചാടിയ ആദ്യത്തെ മൂന്നോ നാലോ സെക്കൻഡ് എല്ലാം അവസാനിക്കാൻ പോവുകയാണെന്നാണ് എനിക്ക് തോന്നിയത്. അത്രയും വലിയ താഴ്ചയായിരുന്നു താഴെ. എന്നാൽ അടുത്ത അരമണിക്കൂർ യഥാർഥ ജീവിതം എന്താണെന്ന് ഞാൻ അനുഭവിച്ചറിഞ്ഞു. 24,000 അടി ഉയരത്തിൽ നിന്ന് നോക്കുമ്പോൾ താഴെയുള്ള ലോകം ഒരു സ്വർഗം പോലെ തോന്നിച്ചു എന്ന് കപിൽദേവ് റാവത്ത് പറഞ്ഞു.
ഒരു ഹോട്ടൽ വ്യാപാരിയായ കപിൽദേവ് യാത്രകളെ ഏറെ സ്നേഹിക്കുന്ന വ്യക്തിയാണ്. പാരഗ്ലൈഡിംഗ് നടത്തിയ 80 വയസ്സുള്ള ഒരു മുത്തശ്ശിയെക്കുറിച്ചും 75കാരനെക്കുറിച്ചും വായിച്ചറിഞ്ഞതാണ് തനിക്കും ഇതിന് പ്രചോദനമായതെന്ന് അദ്ദേഹം പറയുന്നു. അവർക്ക് ചെയ്യാമെങ്കിൽ എന്തുകൊണ്ട് തനിക്ക് ആയിക്കൂടാ എന്ന ചിന്തയാണ് അദ്ദേഹത്തെ ഇതിലേക്ക് നയിച്ചത്.
മക്കളും കുടുംബാംഗങ്ങളും നൽകിയ പിന്തുണയും ധൈര്യവുമാണ് 72-ാം വയസ്സിലും ഇത്തരമൊരു സാഹസികതയ്ക്ക് മുതിരാൻ കപിൽദേവിന് ഊർജ്ജമായത്. ആകാശത്തിലൂടെ പറന്നുയരുന്ന അദ്ദേഹത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.
