ഛത്തീസ്ഗഢിലെ ബൽറാംപൂരിൽ സ്കൂളിലെത്താൻ ദിനംപ്രതി കാട്ടുവഴികളും കുത്തിയൊഴുകുന്ന പുഴയും കടന്ന് രണ്ട് അധ്യാപികമാർ നടത്തുന്ന സാഹസിക യാത്ര സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഒൻപത് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും തോളിലേറ്റിയാണ് ഇതിലൊരാൾ അപകടകരമായ രീതിയിൽ പുഴ മുറിച്ചുകടക്കുന്നത്.
ധൗർപൂർ പ്രദേശത്തെ പ്രാഥമിക സ്കൂളിലെ അധ്യാപികമാരായ സന്ധ്യ ഹൽദാർ, കർമിള ടോപ്പോ എന്നിവരാണ് വിദ്യാർഥികൾക്കായി സ്വന്തം ജീവൻ പോലും തൃണവൽഗണിച്ച് ദിവസവും യാത്ര ചെയ്യുന്നത്.
മർന വരെയെത്തി സ്കൂട്ടർ നിർത്തിയിട്ട ശേഷം 3 കിലോമീറ്ററോളം പാറക്കെട്ടുകൾ നിറഞ്ഞ കുന്നിൻ പാതയിലൂടെ ഇവർ നടക്കുന്നു. തുടർന്ന് മോരൻ, ഇരിയ നദികളുടെ സംഗമസ്ഥാനത്തെ കുത്തിയൊഴുകുന്ന വെള്ളത്തിലൂടെയാണ് സ്കൂളിലെത്തുന്നത്.
മഴക്കാലത്ത് അരപ്പൊക്കത്തിലും നെഞ്ചൊപ്പത്തിലും വെള്ളമുണ്ടാകും. സന്ധ്യ ഹൽദാർ തന്റെ 9 മാസം പ്രായമുള്ള കുഞ്ഞിനെയുമെടുത്താണ് ഈ യാത്ര ചെയ്യുന്നത്.
സ്കൂളിലെത്തുന്ന കുഞ്ഞുങ്ങളുടെ സന്തോഷം കാണുമ്പോൾ ഈ ബുദ്ധിമുട്ടുകളെല്ലാം മറക്കുമെന്നും, വെള്ളം ഒഴുക്ക് കൂടുമ്പോൾ തിരികെ പോകേണ്ടി വരുന്നത് സങ്കടമാണെന്നും അധ്യാപികമാർ പറയുന്നു. സംഭവമറിഞ്ഞ ബൽറാംപൂർ കളക്ടർ ചന്ദൻ സഞ്ജയ് ത്രിപാഠി അധ്യാപികമാരുടെ കർമനിരതയെയും ആത്മാർഥതയെയും അഭിനന്ദിച്ചു.
