കൊച്ചി: അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിനെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് വീണ്ടും ജയിലിൽ അടച്ചു. ബത്തേരി കോടതി അനുവദിച്ച 24 മണിക്കൂർ കസ്റ്റഡി കാലാവധി പൂർത്തിയായതോടെയാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് മാറ്റിയത്.
ചോദ്യം ചെയ്യലിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ ആന്റോ അഗസ്റ്റിൻ പൂർണ്ണമായും നിഷേധിച്ചു. മദ്യം കണ്ടെടുത്ത വാഴവറ്റയിലെ വീട് തന്റേതല്ലെന്നും അത് ബാങ്ക് ജപ്തി ചെയ്ത് സർഫാസി നിയമപ്രകാരം മറ്റൊരാൾ വാങ്ങിയതാണെന്നുമാണ് അദ്ദേഹം അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
താൻ മദ്യപിക്കുന്ന ആളല്ലെന്നും പിടിച്ചെടുത്ത മദ്യത്തെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും അദ്ദേഹം ആവർത്തിച്ചു. കോടതിയിൽ ഉന്നയിച്ച വാദങ്ങൾ തന്നെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുൻപിലും ആന്റോ ആവർത്തിച്ചത്.
എന്നാൽ, ആന്റോ അഗസ്റ്റിന്റെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് എക്സൈസ് സംഘം അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. മദ്യം കണ്ടെടുത്ത വാഴവറ്റയിലെ വീട് അദ്ദേഹത്തിന്റെ പേരിൽ തന്നെയാണ് എന്ന് തെളിയിക്കാനുള്ള നിർണായക രേഖകളും കൂടുതൽ തെളിവുകളും എക്സൈസ് ശേഖരിച്ചുവരികയാണ്.
ഇതിനിടയിൽ, ഈ വീടിന്റെ നിർമാണം അനധികൃതമാണെന്ന് കാണിച്ച് പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമ്മോയും പുറത്തുവന്നിട്ടുണ്ട്.
