ആദ്യവട്ട സീറ്റ് ചര്‍ച്ച പൂര്‍ത്തിയാക്കി ജെഡിഎസ് ;വടകരയില്‍ സി.കെ. നാണു മത്സരിച്ചേക്കില്ല: കോവളത്ത് നീലലോഹിതദാസന് സാധ്യത

tcr-electionപ്രബല്‍ ഭരതന്‍
കോഴിക്കോട്: ജനതാദള്‍-എസിലെ സീറ്റ് ചര്‍ച്ച ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ നിലവിലെ വടകര എംഎല്‍എ സി.കെ. നാണുവിന് മത്സരിക്കാനള്ള സാധ്യത മങ്ങുകയും നീലലോഹിതദാസന് സാധ്യത തെളിയുകയും ചെയ്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിലാണ് സീറ്റ് വിഭജനങ്ങളെ കുറിച്ചുള്ള ആദ്യ റൗണ്ട് ധാരണയായത്. ജെഡിഎസിന്റെ മലബാറിലെ ശക്തികേന്ദ്രമായ വടകരയില്‍ സി.കെ. നാണു മത്സരിക്കുന്നതിന് സിപിഎമ്മിന് വലിയ താത്പര്യമില്ല.

അദ്ദേഹത്തിന്റെ പ്രായമാണ് സിപിഎം ഇതിന് തടസമായി കാണുന്നത്. എന്നാല്‍ ജെഡിഎസിലും ഇതേ അഭിപ്രായം ഉയര്‍ന്നു വരുന്നുണ്ട്. മാത്രവുമല്ല നേരത്തെ മൂന്ന് തവണ എംഎല്‍എ ആയ സി.കെ. നാണു ഇനി മാറി നില്‍ക്കണമെന്ന അഭിപ്രായവും പാര്‍ട്ടിയിലുണ്ട്. നേരത്തെ ഒന്നില്‍ കൂടുതല്‍ തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന അഭിപ്രായമാണ് പൊതുവെ യോഗത്തില്‍ ഉയര്‍ന്നത്. അതേ സമയം കോവളത്ത് നീലലോഹിതദാസന്‍ മത്സരിക്കാനുള്ള സാധ്യത തെളിഞ്ഞു കഴിഞ്ഞു.

ജെഡിഎസ് ദേശീയ ജനറല്‍ സെക്രട്ടറിയായ നീലലോഹിതദാസന്‍ മത്സരിക്കുന്നതിനോട് പാര്‍ട്ടിയില്‍ ആര്‍ക്കും തന്നെ നിലവില്‍ എതിര്‍പ്പില്ല. ഏറെക്കാലമായി പാര്‍ലിമെന്ററി രാഷ്്ട്രീയത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്ന നീലലോഹിതദാസന് പാര്‍ലിമെന്ററി രംഗത്തേക്ക് തിരിച്ചെത്താന്‍ അനുയോജ്യമായ സമയമാണെന്നും പാര്‍ട്ടി വിലയിരുത്തുന്നുണ്ട്. നിലവില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പുകളൊന്നിമല്ലെങ്കിലും ജമീല പ്രകാശത്തെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയരാനുള്ള സാധ്യത പാര്‍ട്ടി തള്ളിക്കളയുന്നില്ല. ഇതിനായി വര്‍ക്കല സീറ്റ് കൂടി ചോദിച്ച് വാങ്ങാനാണ് ജെഡിഎസ് പദ്ധതിയിടുന്നത്.

വര്‍ക്കല സീറ്റ് ലഭിച്ചാല്‍ ജമീല പ്രകാശത്തെ വര്‍ക്കലയില്‍ മത്സരിപ്പിക്കും. കോവളം, വര്‍ക്കല പ്രദേശങ്ങളില്‍ നീലലോഹിതദാസനുള്ള വ്യക്തിപ്രഭവം വോട്ടാക്കി മാറ്റാനാകുമെന്നാണ് ജെഡിഎസ് കരുതുന്നത്. അതേ സമയം ഒരേ ജില്ലയിലെ രണ്ട് സീറ്റുകള്‍ ലഭിക്കണമെങ്കില്‍ മുന്നണിയില്‍ പാര്‍ട്ടിക്ക് വലിയ സമ്മര്‍ദം ചെലുത്തേണ്ടിയും വരും. നിലവിലെ അഞ്ച് സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്ന് പാര്‍ട്ടി നേരത്തെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ വളര്‍ച്ചയും 2011ലെ വിജയവും കണക്കിലെടുത്ത് കൂടുതല്‍ സീറ്റുകള്‍ നല്‍കണമെന്ന ആവശ്യം മുന്നണിയില്‍ ഉന്നയിക്കും.

ചിറ്റൂര്‍ സീറ്റ് നിര്‍ബന്ധമായും വേണമെന്ന ആവശ്യമാണ് ജെഡിഎസ് മുന്നണിയില്‍ ഉന്നയിക്കാന്‍ പോകുന്നത്. ഇതിന് പുറമെ ജെഡിഎസിന് ശക്തിയുണ്ടെന്ന് അവകാശപ്പെടുന്ന ചെങ്ങന്നൂര്‍, ചങ്ങനാശേരി, അരുവിക്കര, കല്‍പ്പറ്റ, കൂത്തുപറമ്പ് എന്നീ സീറ്റുകളും ആവശ്യപ്പെടാനാണ് ജെഡിഎസ് തീരുമാനം. ജെഡിയു എല്‍ഡിഎഫിലേക്ക് തിരിച്ചെത്തുമെന്ന അവസ്ഥയുണ്ടായപ്പോള്‍ സീറ്റുകളുടെ കാര്യത്തില്‍ ചെറിയ വിട്ടുവീഴ്ച്ചയാകാമെന്ന നിലപാടിലായിരുന്നു ജെഡിഎസ്. മുന്നണിയില്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട പരഗണന കുറയുമെന്ന ഭയവും പാര്‍ട്ടിക്കുണ്ടായിരുന്നു. സ്ഥിതി മാറിയതോടെയാണ് സീറ്റുകളുടെ കാര്യത്തില്‍ സ്വരം കടുപ്പിക്കാന്‍ ജെഡിഎസ് തയാറാകുന്നത്.

Related posts