മദ്യരാജാവ് വിജയ് മല്യ ഈ മാസം 30നു മുമ്പ് കീഴടങ്ങണം, പാസ്‌പോര്‍ട്ടുമായി…: സുപ്രീംകോടതി; ലണ്ടനിലാണെന്നു സംശയിക്കുന്നതായി അറ്റോര്‍ണി ജനറല്‍

vijayiസ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ആയിരക്കണക്കിനു കോടികളുടെ കിട്ടാക്കടമുണ്ടാക്കി സര്‍ക്കാരിനെയും ബാങ്കുകളെയും വെട്ടിച്ചു മുങ്ങിയ  മദ്യരാജാവ് വിജയ് മല്യയോട് ഈ മാസം 30നു മുമ്പ് കീഴടങ്ങണമെന്നു സുപ്രീംകോടതി. പാസ്‌പോര്‍ട്ടുമായി സുപ്രീംകോടതിയില്‍ എത്തണമെന്നാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്നലെയാണ് മല്യ രാജ്യം വിട്ടെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്.

രാജ്യസഭാംഗമായ വിജയ് മല്യയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പൊതുമേഖല ബാങ്കുകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി ഇക്കാര്യം അറിയിച്ചത്. കിട്ടാക്കടം സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തതിന്റെ അടിസ്ഥാനത്തില്‍ വിജയ് മല്യ നേരിട്ടു ഹാജരാകാന്‍ ഉത്തരവിടണമെന്ന ബാങ്കുകളുടെ ആവശ്യം ജസ്റ്റീസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല. എന്നാല്‍, അഭിഭാഷകന്‍ മുഖേനയോ ഇന്ത്യന്‍ എംബസി മുഖേനയോ മല്യക്കു നോട്ടീസ് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. വിജയ് മല്യയുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ലണ്ടനിലാണെന്നു സംശയിക്കുന്നതായി അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചത്. ഇതു സംബന്ധിച്ച സ്ഥിരീകരണമാണു സിബിഐ നല്‍കുന്നതെന്നും മുകുള്‍ റോഹ്തഗി വ്യക്തമാക്കി.

പൊതുമേഖല ബാങ്കുകളില്‍ നിന്നുള്ള കിട്ടാക്കടം ഈടാക്കുന്നതിനു ഡെറ്റ് റിക്കവറി ട്രൈബ്യൂണല്‍ (ഡിആര്‍ടി) നടപടി തുടങ്ങിയ സാഹചര്യത്തില്‍ മല്യ തിരികെ രാജ്യത്തെത്താന്‍ സാധ്യത കുറവായതിനാല്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കണമെന്നു ഹര്‍ജിക്കാരായ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനു വേണ്ടി അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍, ഇക്കാര്യത്തില്‍ വിജയ് മല്യയുടെ നിലപാടു കൂടി തേടേണ്ടതുണ്ടെന്നു വ്യക്തമാക്കിയ ജസ്റ്റീസുമാരായ കുര്യന്‍ ജോസഫും ആര്‍.എഫ് നരിമാനും അതിനായുള്ള നോട്ടീസ് ലണ്ടനിലെ ഇന്ത്യന്‍ എംബസി മുഖേനയോ അഭിഭാഷകന്‍ മുഖേനയോ നല്‍കാന്‍ നിര്‍ദേശിച്ചു. മല്യയുടെ വിദേശ സ്വത്ത് സംബന്ധിച്ച വിവരങ്ങളും വ്യക്തമാക്കണം.

കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് അടക്കമുള്ള യുബി ഗ്രൂപ്പ് പൊതുമേഖലാ ബാങ്കുകളില്‍ 9,000 കോടിയുടെ കിട്ടാക്കടമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, അതിലേറെ സ്വത്തു രാജ്യത്തിനു പുറത്തുള്ള മല്യക്ക് എന്തിനു വായ്പ നല്‍കിയെന്നു കോടതി ബാങ്കുകളോടു ചോദിച്ചു. കേസ് ഈ മാസം 30നു പരിഗണിക്കും. അന്ന് മല്യ ഹാജരാകണ മെന്നാണ് കോടതി നോട്ടീസ് പുറപ്പെടുവിച്ചത്.

Related posts