ഭീഷണിമാറി എന്നിട്ടും..! കെ. സുധാകരന്‍ മാറിയിട്ടും കണ്ണൂരില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കാനാവാതെ അബ്ദുള്ളക്കുട്ടി; പരിഗണനയില്‍ പ്രഥമസ്ഥാനം സതീശന്‍ പാച്ചേനിയുടേത്

TOP-ABDULLAകണ്ണൂര്‍: കെ. സുധാകരന്‍ കാസര്‍ഗോട്ടെ ഉദുമയില്‍ മത്സരിക്കുമെന്ന കാര്യം വ്യക്തമായതോടെ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഒന്നുകൂടി മുറുകുന്നു. സിറ്റിംഗ് എംഎല്‍എയായ എ.പി. അബ്ദുള്ളക്കുട്ടി ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന്‍, കെപിസിസി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി എന്നിവരുടെ പേരുകളാണ് ഇനി പാനലിലുള്ളത്.

കെ. സുധാകരനുവേണ്ടി അബ്ദുള്ളക്കുട്ടി മാറിനില്‍ക്കണമെന്ന ആവശ്യം അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഐ ഗ്രൂപ്പില്‍നിന്നുതന്നെ ഉയര്‍ന്നിരുന്നു. സുധാകരന്‍ കണ്ണൂര്‍ സീറ്റിനുള്ള അവകാശവാദം ഉപേക്ഷിച്ച് ഉദുമയില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ അബ്ദുള്ളക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരേയുള്ള വലിയ ഭീഷണി ഒഴിഞ്ഞു. എന്നാല്‍ കെ. സുരേന്ദ്രനും പാച്ചേനിയും വലിയ കടമ്പകളായി അബ്ദുള്ളക്കുട്ടിയുടെ മുന്നിലുണ്ട്.

കണ്ണൂര്‍ എംപിയായിരിക്കെ സിപിഎംവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അബ്ദുള്ളക്കുട്ടിയെ ഉപതെരഞ്ഞെടുപ്പിലടക്കം രണ്ടുതവണ സ്ഥാനാര്‍ഥിയാക്കി കണ്ണൂരില്‍നിന്നു നിയമസഭയിലെത്തിച്ചു. സരിതാ വിവാദത്തില്‍ അകപ്പെട്ടെങ്കിലും അബ്ദുള്ളക്കുട്ടിക്ക് കണ്ണൂരില്‍ വിജയസാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ദീര്‍ഘകാലം കോണ്‍ഗ്രസില്‍ നിന്നു പ്രവര്‍ത്തിക്കുന്നവരെ പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത് നേതൃത്വത്തിന് അവഗണിക്കാനാവില്ല. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളില്‍ ഏതെങ്കിലും പിടിച്ചെടുക്കാന്‍ അബ്ദുള്ളക്കുട്ടിയെ നിയോഗിക്കണമെന്നും നിര്‍ദേശങ്ങളുണ്ട്.

സതീശന്‍ പാച്ചേനിയും കെ. സുരേന്ദ്രനും ഇടതുകോട്ടകളില്‍ പലതവണ മത്സരിച്ചവരാണ്. അവര്‍ക്ക് സുരക്ഷിതമണ്ഡലം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനു താത്പര്യവുമുണ്ട്. സതീശന്‍ പാച്ചേനിയുടെ പേര് ഇരിക്കൂര്‍, കണ്ണൂര്‍, ഉദുമ, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് പാനലില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഏഴുതവണ ഇരിക്കൂറില്‍നിന്ന് വിജയിച്ച കെ.സി. ജോസഫ് വീണ്ടും സ്ഥാനാര്‍ഥിയാകുമോയെന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല. അതിനിടെ കെസിക്കെതിരേ ഇരിക്കൂറില്‍ ഒരുവിഭാഗം പരസ്യമായി രംഗത്തെത്തിയിട്ടുമുണ്ട്. കെ.സി. മാറിയാല്‍ ഇരിക്കൂറില്‍ പരിഗണിക്കുന്ന പ്രഥമപേര് സതീശന്‍ പാച്ചേനിയുടേതായിരിക്കുമെന്നാണ് അറിയുന്നത്.

Related posts