ജനതാദള്‍-യുവില്‍ പൊട്ടിത്തെറി; ജില്ലാ സെക്രട്ടറി രാജിവച്ചു

KKD-RAJIവടകര: ജനതാദള്‍ യുവിന് നീക്കിവെച്ച വടകര മണ്ഡലത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം പുരോഗമിക്കെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. വടകരയിലെ പ്രമുഖ നേതാവും ജില്ലാ സെക്രട്ടറിയുമായ എടയത്ത് ശ്രീധരന്‍ സ്ഥാനം രാജിവച്ചു. തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. രാജിക്കത്ത് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന് ഇ. മെയില്‍ ചെയ്തതായി ശ്രീധരന്‍ അറിയിച്ചു. എടയത്തിന്റെ രാജി വടകരയില്‍ പാര്‍ട്ടിക്കു ക്ഷീണമാകും.

2011 ല്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായിരുന്ന അഡ്വ. എം.കെ. പ്രേംനാഥിനെതിരെ പരസ്യമായി രംഗത്തുവന്നയാളാണ് മനയത്ത് ചന്ദ്രനെന്ന് ശ്രീധരന്‍ ആരോപിക്കുന്നു. മനയത്തിന്റെ നേതൃത്വത്തില്‍ നടന്ന വിമത പ്രവര്‍ത്തനമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തിന് കാരണമെന്നും അത്തരത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ പരസ്യമായി രംഗത്തിറങ്ങിയ ആളെ  സ്ഥാനാര്‍ഥിയാക്കുന്നത് ശരിയല്ലെന്നുമാണ് ശ്രീധരന്റെ നിലപാട്.

ഇത്തരം വിമര്‍ശനങ്ങള്‍ക്കെതിരെ ജില്ലാ കമ്മിറ്റി ശ്രീധരനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീധരന്റെ രാജി.പാര്‍ട്ടി ഭരണഘടനപ്രകാരം ജില്ലാ പ്രസിഡന്റിനോ ജില്ലാ കമ്മിറ്റിക്കോ ഒരു പ്രവര്‍ത്തകന് നേരെ നടപടിയെടുക്കാന്‍ അധികാരമില്ല. ഭരണഘടനയുടെ ചട്ടം 13ല്‍ 2ബി പ്രകാരം സംസ്ഥാന നിര്‍വാഹക സമിതിക്കു മാത്രമാണ് അച്ചടക്ക നടപടിയെടുക്കാനുള്ള അധികാരമെന്നും ശ്രീധരന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ നടക്കുന്നത് ജനാധിപത്യ വിരുദ്ധ നടപടികളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നിലനില്‍പിന്റെ പോരാട്ടമാണ്  തെരഞ്ഞെടുപ്പ്.

2011 ല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം വടകരയില്‍ പരസ്യ പ്രകടനം നടത്തിയവര്‍ക്ക് എതിരായി നടപടി എടുക്കാത്തതിനെ ശ്രീധരന്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. തല പോയാലും ഇനിയും പറയേണ്ടത് പറയുക തന്നെ ചെയ്യുമെന്ന് ശ്രീധരന്‍ തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ ഓര്‍മിപ്പിക്കുന്നു.

Related posts