കൊട്ടറ ,മേലേവിള ഭാഗങ്ങളില്‍ കുടിവെള്ളം കിട്ടാതെ ജനംവലയുന്നു

klm-WATERഓയൂര്‍: വേനല്‍ കടുത്തയോടെ കുടിെവള്ളം പലര്‍ക്കും കിട്ടാക്കനിയായി. അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ല. പഞ്ചായത്തു കളുംകുടിവെള്ള വിതരണത്തിന് പദ്ധതി രൂപീകരിക്കുന്നില്ലെന്നു പരാതി. ജില്ലാ കളക്ടര്‍ പഞ്ചായത്തുകളോട് അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടും ഭരണകൂടങ്ങള്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. വെളിയം, പൂയപ്പള്ളി പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ കൊട്ടറ , മേലേവിള, കുന്നുംവാരം, പണ്ടാരക്കുന്ന് കോളനി തച്ചംകോട് നടുക്കുന്ന തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം ലഭിക്കാതെ ജനം നോട്ടോട്ടമോടുകയാണ്.

ഏകദേശം 140 പട്ടികജാതി കുടുംബങ്ങള്‍ പാര്‍ക്കുന്ന ഈ മേഖലയിലെ ആളുകളുടെ പ്രധാന തൊഴില്‍ കശുവണ്ടി ഫാക്ടറികളിലും കൂലിവേലയെടുക്കലുമാണ്. ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന വീട്ടമ്മമാര്‍ കുടിവെള്ളത്തിന് പരക്കം പായുകയാണ്. ഏറെദൂരം നടന്ന് വെള്ളം ലഭിക്കുന്ന പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ചാണ് ഓരോ ദിവസം മുന്നോട്ട് തള്ളിനീക്കുന്നത്.   രണ്ട് പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായതിനാല്‍ ജനപ്രതിനിധികളും കണ്ടില്ലെന്ന് നടിക്കുകയാണ്. ഇപ്പോള്‍ തന്നെ ഭൂരിഭാഗം ആള്‍ക്കാരും അഞ്ഞൂറും അറുന്നൂറും രൂപ നല്കിയാണ് വെള്ളം വാങ്ങുന്നത്. കിട്ടുന്ന രൂപ ഭക്ഷണത്തിന്‍ പോലും തികയാത്ത അവസ്ഥയില്‍ ഇവര്‍ വല്ലാതെ ബുദ്ധിമുട്ടുകയാണ്.

ജപ്പാന്‍ കുടിവെള്ള പദ്ധതി പൊങ്ങോട് കുന്നുംവാരം തുടങ്ങിയ സ്ഥങ്ങളില്‍ എത്തിയിട്ടുണ്ട്. പൈപ്പ് ലൈന്‍ രണ്ടര മീറ്റര്‍ വ്യാസമുള്ളതും കണക്ഷന്‍ കുറവുമാണ്. ഈ പൈപ്പ് ലൈന്‍ നീട്ടിയാല്‍ കൊട്ടറ, കുന്നുംവാരം, പണ്ടാരക്കുന്ന് കോളനി, തച്ചങ്കോട് ,നടുക്കുന്ന് ഭാഗങ്ങളില്‍ ജലമെത്തിക്കാനാകുമെന്ന് നാട്ടുകാര്‍ പറയുന്നു.

Related posts