ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്

ekm-maramanആലുവ: ചൂണ്ടി എട്ടേക്കര്‍ പള്ളിക്ക് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ആലുവ എടയപ്പുറം നേച്ചര്‍ കവലയില്‍ വലിയവീട്ടില്‍ (ചക്കാലക്കല്‍) മണിലാലിന്റെ മകന്‍ അഭിരാം (21) ആണ് മരിച്ചത്. സഹയാത്രികനായ ആലുവ താനത്ത് വീട്ടില്‍ ടി.എം.എ. സലീമിന്റെ മകന്‍ അലിയാര്‍ ഷാ സലീമിനെയും എതിര്‍ദിശയില്‍ നിന്നു വന്ന ബൈക്കിലെ രണ്ടു പേരെയും പരിക്കുകളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിനായിരുന്നു സംഭവം. അഭിരാം ഓടിച്ച ബൈക്ക് സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ എതിര്‍ദിശയില്‍ നിന്നു വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. റോഡില്‍ തലയടിച്ച് വീണതിനെ തുടര്‍ന്ന് അഭിരാമിനു സാരമായ പരിക്കേറ്റിരുന്നു. അഭിരാമിനെയും അലിയാര്‍ ഷായെയും ചുണങ്ങംവേലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഭിരാമിന്റെ ജീവന്‍ രക്ഷിക്കാനായില്ല. എതിരെ വന്ന ബൈക്കിലെ യാത്ര ചെയ്ത രണ്ടു പേരെയും പരിക്കുകളോടെ അശോകപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കംപ്യൂട്ടര്‍ സര്‍വീസിംഗ് വിദഗ്ധനായ അഭിരാം കളമശേരിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ഇന്റീരിയല്‍ ഡിസൈനിംഗ് കോഴ്‌സിനും പഠിക്കുന്നുണ്ട്. കൂടെയുണ്ടായിരുന്ന അലിയാര്‍ ഷാ ചൂണ്ടി ഭാരതമാത കോളജിലെ ബിരുദ വിദ്യാര്‍ഥിയാണ്. മണിലാലിന്റെയും ശാന്തകുമാരിയുടെയും ഏകമകനാണ് അഭിരാം. ആലുവ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം തോട്ടക്കാട്ടുകര എസ്എന്‍ഡിപി ശ്മശാനത്തില്‍ സംസ്കരിച്ചു.

Related posts