മഞ്ഞള്‍ ആരാധനയ്ക്കും ആഹാരത്തിനും പിന്നെ ഔഷധത്തിനും

termericഡോ.ബി. ശശികുമാര്‍

പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ആന്‍ഡ് ഹെഡ് ക്രോപ്പ് ഇംപ്രൂവ്‌മെന്റ് ആന്‍ഡ് ബയോടെക് ഡിവിഷന്‍, ഐസിഎആര്‍, കോഴിക്കോട്്.

സുഗന്ധവ്യഞ്ജനമായി ആഹാരത്തില്‍, ഔഷധമായി ചികിത്സയില്‍, ദേവി- ദേവ പ്രീതിക്കായി ആരാധനയില്‍, ചര്‍മകാന്തിക്കായി സൗന്ദര്യസംവര്‍ധക ഉത്പന്നങ്ങളില്‍, അലങ്കാരപ്പൂവായി സ്വീകരണമുറിയില്‍- മഞ്ഞളിന്റെ പ്രസക്തി ഏറുകയാണ്.

മഞ്ഞള്‍ ആഹാരത്തില്‍

ചുക്കു ചേരാത്ത കഷായമില്ല എന്ന ചൊല്ലുപോലെ മഞ്ഞള്‍ചേരാത്ത കറിയുമില്ല എന്നും പറയാം. ഒട്ടിമിക്ക കറിപ്പൊടികളിലും ഏകദേശം 30 ശതമാനം വരെ മഞ്ഞള്‍പ്പൊടിയാണ്. ആഹാരപദാര്‍ഥങ്ങള്‍ക്ക് നിറവും, മണവും, ഗുണവും പ്രദാനം ചെയ്യുന്നതില്‍ മാത്രമല്ല പല ഭക്ഷ്യവസ്തുക്കളും ഭക്ഷ്യ എണ്ണകളും കേടാകാതെ സൂക്ഷിക്കുന്നതിനും മഞ്ഞള്‍ പ്രധാനമാണ്.

മഞ്ഞള്‍ ആരാധനയില്‍

അതിപുരാതന കാലം മുതലേ മനുഷ്യസംസ്കാരവും മതവും ആരാധനയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു മഞ്ഞള്‍. ആര്യന്‍ അധിനിവേശത്തിനു മുമ്പുതന്നെ ഭാരതത്തില്‍ ശക്തി ആരാധനയുമായി ബന്ധപ്പെട്ട് മഞ്ഞള്‍ ഉപയോഗിക്കുന്നതായി കാണാം. താന്ത്രിക ഉപയോഗത്തിനും മാന്ത്രികാവശ്യങ്ങള്‍ക്കും മഞ്ഞള്‍ ഉപയോഗിച്ചിരുന്നു. ഹിന്ദുക്കളുടെ ആചാരാനുഷ്ടാനങ്ങളില്‍ മഞ്ഞളിന് ദിവ്യമായ സ്ഥാനമാണ്.

ഔഷധത്തില്‍

5000 വര്‍ഷത്തെ പഴമ അവകാശപ്പെടുന്ന ആയുര്‍വേദത്തില്‍ മാത്രമല്ല നാട്ടുവൈദ്യത്തിലും മൃഗവൈദ്യത്തിലുമൊക്കെ മഞ്ഞള്‍ മരുന്നാണ്. പെറ്റുവീണ കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി മുറിച്ചശേഷം മുറിവുണക്കാനായി മഞ്ഞള്‍ പുരട്ടിയിരുന്നതായിരിക്കാം മഞ്ഞളിന്റെ ആന്റിബയോട്ടിക്ക് ശേഷിയിലെ ആദ്യ നാട്ടറിവ്. ഇന്നും ഉത്തരേന്ത്യയിലെ ചിലസ്ഥലങ്ങളില്‍ ഈ പതിവു തുടരുന്നുണ്ട്. പ്രസവിച്ച സ്ത്രീകള്‍ക്ക് അരച്ചപച്ചമഞ്ഞളും പൊടിച്ചചുക്കും തേനും ചേര്‍ത്ത ചൂടുപാല്‍ ദിവസം രണ്ടുനേരം നല്‍കുന്ന രീതിയും ഉണ്ട്്. കന്നുകാലികളുടേയും പക്ഷികളുടേയും പല രോഗങ്ങള്‍ക്കും മഞ്ഞള്‍ പ്രതിവിധിയാണ്്. മഞ്ഞളിലടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍, ടെര്‍മറോ തുടങ്ങിയ ഘടകങ്ങള്‍ മേധാക്ഷയം, പ്രമേഹം, കാന്‍സര്‍, സോറിയാസിസ്, തുടങ്ങി വിവിധ രോഗങ്ങള്‍ക്കു പ്രതിവിധിയായി ഉപയോഗിക്കുന്നു.

മഞ്ഞള്‍ അലങ്കാരത്തിന്

മഞ്ഞള്‍ കുലത്തിലെ കുര്‍ക്കുമ അലിസ്മാറ്റിഫോളിയ, കുര്‍ക്കുമ റോസ്‌കൊയിയാന, കുര്‍ക്കുമ തോറല്ലി തുടങ്ങിയവ കട്ട്ഫ്‌ളവറായി ഏറെ പ്രചാരം നേടിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: [email protected]

Related posts