ഡമാസ്കസ്: സിറിയയില്‍ 21 ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊലപ്പെടുത്തി. അല്‍ ക്വാരിറ്റയിന്‍ പട്ടണത്തില്‍ ഐഎസ് ഭരിച്ച കാലത്താണ് കൂട്ടക്കുരുതി നടന്നത്. ഭീകരരുടെ പിടിയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് ഇവരില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടത്. മറ്റുചിലര്‍ ഐഎസിന്റെ നിയമങ്ങള്‍ ലംഘിക്കാന്‍ ശ്രമിച്ചപ്പോഴാണ് കൊല്ലപ്പെട്ടതെന്ന് ആകമാന സുറിയാനി സഭയുടെ തലവന്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ ബാവ അറിയിച്ചു.
ഓഗസ്റ്റ് മുതല്‍ ഐഎസിന്റെ പിടിയിലായിരുന്ന അല്‍ ക്വാരിറ്റയിന്‍ പട്ടണം സിറിയന്‍ സേന തിരിച്ചുപിടിച്ചിരുന്നു. മൂന്നു സ്ത്രീകളടക്കം മുന്നൂറോളം ക്രൈസ്തവര്‍ ഇപ്പോള്‍ പട്ടണത്തില്‍ ഉള്ളതായി അദ്ദേഹം അറിയിച്ചു. അഞ്ചോളം പേരുടെ വിവരമില്ല. ഇവര്‍ മരിച്ചെന്നാണ് കരുതുന്നത്. പെണ്‍കുട്ടികളെ അടിമത്വത്തിലേക്ക് തള്ളിയിടാന്‍ ഐഎസ് ശ്രമിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
വിശ്വാസഐക്യം പുനഃസ്ഥാപിക്കുക എന്നതാണ് ഇനിയുള്ള ലക്ഷ്യമെന്നും പാത്രിയാര്‍ക്കീസ് ബാവ പറഞ്ഞു. സംഘര്‍ഷഭരിതമായ ഈ ചുറ്റുപാടില്‍ ശതാബ്ദങ്ങളായി തങ്ങള്‍ ജീവിച്ചു. അന്യോന്യം ബഹുമാനിക്കാനും ജീവിക്കാനും തങ്ങള്‍ പഠിച്ചു. ഇനിയും ഒത്തൊരുമിച്ച് ജീവിക്കാന്‍ കഴിയുമെന്നും പട്ടണം സന്ദര്‍ശിക്കവേ അദ്ദേഹം പ്രത്യാശിച്ചു.
സിറിയയിലെ പുരാതന മരുപ്പച്ച നഗരമായ പല്മീറയില്നിന്നു 120 കിലോമീറ്റര്‍ അകലെയാണ് അല്‍ ക്വാരിറ്റയിന്‍ പട്ടണം. ഓഗസ്റ്റ് മുതല്‍ ഐഎസിന്റെ നിയന്ത്രണത്തിലായിരുന്ന പട്ടണം റഷ്യയുടെ സഹായത്തോടെ കഴിഞ്ഞാഴ്ച സിറിയന്‍ സൈന്യം കൈയടക്കുകയായിരുന്നു.