ഇരിങ്ങാലക്കുട: 1987 മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ രാജ്യം മുഴുവന്‍ കണ്ണിമയ്ക്കാതെ ഉറ്റുനോക്കിയ ഒരു മണ്ഡലമുണ്ടായിരുന്നു സംസ്ഥാനത്ത്. രാഷ്ട്രീയ ചാണക്യന്‍ കെ. കരുണാകരന്റെ സ്വന്തം മാള. മുഖ്യമന്ത്രിക്കെതിരേ വനിതാ സ്ഥാനാര്‍ഥിയുടെ തീപാറും പോരാട്ടം. മാളയിലെ തെരഞ്ഞെടുപ്പു വിശേഷങ്ങള്‍ അച്ചടിക്കാതെ പത്രങ്ങള്‍ പുറത്തിറങ്ങാത്ത സമയമായിരുന്നു അത്. അത്രയ്ക്കും ശ്രദ്ധേയമായ പോരാട്ടം. സ്വന്തം തട്ടകത്തില്‍ കരുണാകരനു കടുത്ത വെല്ലുവിളി ഉയര്‍ത്തിയതു സിപിഐ സ്ഥാനാര്‍ഥിയായി വന്ന ഒരു വനിതാ പ്രഫസറായിരുന്നു, പ്രഫ. മീനാക്ഷി തമ്പാന്‍.തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് പ്രഫ. മീനാക്ഷി തമ്പാന്റെ ആദ്യ ചുവടുവയ്പായിരുന്നു അത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജ് ഇംഗ്ലീഷ് വകുപ്പ് മേധാവിയായിരുന്ന മീനാക്ഷി തമ്പാന്‍ അന്നു കേരള മഹിളാസംഘം നേതാവായിരുന്നു.
പ്രചാരണത്തിനു ദേശീയ നേതാവ് സി. രാജേശ്വരറാവുവും മുന്‍ മുഖ്യമന്ത്രി ഇഎംഎസ് അടക്കമുള്ള നേതാക്കളും എത്തിയതു പ്രചാരണരംഗത്ത് അണികളെ ആവേശം കൊള്ളിച്ചു. കരുണാകരനെതിരേ ഒരു വനിത മത്സരിക്കാന്‍ രംഗത്തിറങ്ങിയതു ജനങ്ങളില്‍ ഏറെ ആകാംക്ഷ ഉളവാക്കിയിരുന്നു. പ്രത്യേകിച്ച് വനിതകളില്‍ ഇത് ഏറെ ചലനങ്ങള്‍ സൃഷ്ടിച്ചു. ഇതു തന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കു വലിയ വഴിത്തിരിവായെന്നു മീനാക്ഷി തമ്പാന്‍ പറഞ്ഞു. 87ലെ തീപ്പൊരി പോരാട്ടം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഇവരില്‍ ആവേശം നിറയുന്നു. തിങ്ങിനിറഞ്ഞ ജനങ്ങള്‍ക്കു മുമ്പില്‍ പുതുമുഖത്തിന്റെ അങ്കലാപ്പോടെ പ്രസംഗിച്ചതും രാത്രി വൈകിയും വിശ്രമമില്ലാതെ ഓടിനടന്നതും ഇന്നും ഒര്‍മകളില്‍ തെളിയുന്നുണ്ട്. മാളയില്‍ ഏറെ സുഹൃദ്‌വലയങ്ങളുള്ള തനിക്കു ലീഡറുമായുള്ള പോരാട്ടം ഉയര്‍ന്ന തലത്തിലാക്കാന്‍ സാധിച്ചു.
ക്രിസ്ത്യന്‍ സ്വാധീന മേഖലയായ മണ്ഡലത്തില്‍ കന്യാസ്ത്രീമഠങ്ങളിലും മറ്റും വമ്പിച്ച സ്വീകരണമാണു തനിക്കു ലഭിച്ചതെന്നു മീനാക്ഷി തമ്പാന്‍ പറഞ്ഞു. ലീഡര്‍ക്കെതിരേയുള്ള സ്ഥാനാര്‍ഥി എന്ന നിലയില്‍ തന്നെ കാണാനും പ്രസംഗം കേള്‍ക്കാനും വന്‍ ജനാവലിയാണ് എത്തിയിരുന്നത്. തങ്കമണി സംഭവത്തെത്തുടര്‍ന്ന് ഇളകിമറിയുകയായിരുന്നു സംസ്ഥാന രാഷ്ട്രീയം. ഇരു മുന്നണികള്‍ക്കും ഏറെ നിര്‍ണായകമായിരുന്നു തെരഞ്ഞെടുപ്പ്. ഈ വിഷയത്തില്‍ സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസിന്റെ നിലനില്‍പ്പുതന്നെ അവതാളത്തിലായപ്പോള്‍ മുഖ്യമന്ത്രി കെ. കരുണാകരനും തെരഞ്ഞെടുപ്പ് അഗ്നിപരീക്ഷയായി. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ഓടിയെത്തി പ്രചാരണം നടത്താന്‍ നിര്‍ബന്ധിതനായി അദ്ദേഹം.
പൊരിഞ്ഞ പോരാട്ടത്തില്‍ 6,292 വോട്ടിനാണ് കരുണാകരന്‍ കടന്നുകൂടിയത്. കെ. കരുണാകരന്റെ എക്കാലത്തെയും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു അത്.
കോളജില്‍നിന്ന് ഒരു മാസത്തേക്ക് അവധിയെടുത്തു മത്സരിക്കാനെത്തിയെങ്കിലും കേരള രാഷ്ട്രീയം ഒരു നേതാവിന്റെ ഉദയം തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. തുടര്‍ന്നു കൊടുങ്ങല്ലുര്‍ നിയോജക മണ്ഡലത്തില്‍നിന്ന് 1991ല്‍ ടി.എ. അഹമ്മദ് കബീറിനെയും 1996ല്‍ കെ. വേണുവിനെയും വന്‍ വോട്ടിന്റെ വ്യത്യാസത്തില്‍ തോല്‍പ്പിച്ചു മീനാക്ഷി തമ്പാന്‍ നിയമസഭയിലെത്തി. കാര്യങ്ങള്‍ വസ്തുനിഷ്ഠമായി പഠിച്ച് സഭയില്‍ അവതരിപ്പിക്കുന്ന അപൂര്‍വം അംഗങ്ങളില്‍ ഒരാളായിരുന്നു അവര്‍.സംസ്ഥാന രാഷ്ട്രീയത്തില്‍ തിളങ്ങിയ മീനാക്ഷി തമ്പാന്‍ പക്ഷേ, നാലാമങ്കത്തില്‍ 2001ല്‍ ജെഎസ്എസിലെ ഉമേഷ് ചള്ളിയിലിനോടു പരാജയപ്പെട്ടതോടെ തെരഞ്ഞെടുപ്പു രംഗത്തുനിന്നു പിന്‍വാങ്ങി. ഇതിനിടെ, 1989ല്‍ തൃശൂരില്‍നിന്നു ലോക്‌സഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
സെന്റ് ജോസഫ്‌സ് കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവിയായാണ് ജോലിയില്‍നിന്നു വിരമിച്ചത്. അധ്യാപക പ്രസ്ഥാനത്തിലൂടെ രംഗത്തെത്തിയ അവര്‍ സിപിഐയുടെ ദേശീയ കൗണ്‍സിലില്‍ വരെയെത്തി. നീണ്ടകാലം കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡന്റായിരുന്നു. സംസ്ഥാന വനിതാ കമ്മീഷന്‍ അംഗമായും പ്രവര്‍ത്തിച്ചു. ഭര്‍ത്താവ് പരേതനായ കെ.ആര്‍. തമ്പാന്‍. പ്രമുഖ അഭിഭാഷകനും സിപിഐ നേതാവുമായിരുന്നു. ഒരുകാലത്ത് നിയമസഭയില്‍ ശ്രദ്ധേയ സാന്നിധ്യമായിരുന്ന ഈ അധ്യാപിക ഇപ്പോള്‍ എഴുത്തും വായനയുമായി ഇരിങ്ങാലക്കുടയിലെ വീട്ടിലുണ്ട്. പ്രഫ. മീനാക്ഷി തമ്പാന്റെ ലേഖനങ്ങള്‍ എന്ന പുസ്തകം കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ചു. ശാരീരിക അസ്വസ്ഥതകള്‍ അലട്ടുന്നുണെ്ടങ്കിലും ഇരിങ്ങാലക്കുടയിലെ രാഷ്ട്രീയ, സാംസ്കാരിക സദസുകളില്‍ ഇപ്പോഴും ഇവരുടെ സാന്നിധ്യമുണ്ട്.