കൊച്ചി: മെഡിക്കല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തി വന്നിരുന്ന കുപ്രസിദ്ധ മോഷ്ടാവ് മൂരിക്കോട് രാജേഷ് എന്ന അഭിലാഷ് (40)നെ കുടുക്കിയത് സിസിടിവി.
മോഷണത്തില്‍ സകല അടവും പയറ്റിയ അഭിലാഷിന്റെ മുഖം പാലാരിവട്ടത്തെ മെഡിക്കല്‍ സ്റ്റോറിലെ മോഷണത്തിനിന് ശേഷം സിസിടിവിയില്‍ പതിഞ്ഞതോടെയാണ് നാളുകളായി മെഡിക്കല്‍ ഷോപ്പ് ഉടമകളുടെ ഉറക്കം കെടുത്തിയ അഭിലാഷ് പോലീസിന്റെ വലയിലായത്.
മുഖംമൂടി മാറ്റി കുടുങ്ങി
മോഷണത്തിന് ശേഷം മെഡിക്കൽ സ്റ്റോറിൽനിന്ന് ഇറങ്ങിയ അഭിലാഷ് പുറത്തെത്തിയ ശേഷം മുഖം മൂടി മറ്റി. ഇത് സമീപത്തെ സിസിടിവിയില്‍ പതിയുകയായിരുന്നു. ഇതോടൊപ്പം ഇവിടെനിന്നും ഒരു മൊബൈല്‍ ഫോണും ഇയാള്‍ കവര്‍ന്നിരുന്നു.
കേസില്സൈബര് സെല്ലിന്റെ സഹായത്തോടെയായിരുന്ന പോലീസ് അന്വേഷണം. ടവര്‍ ലോക്കേഷന്‍ ഇയാള്‍ എറണാകുളം റെയില്‍വേ സ്റ്റേഷന് പരിസരത്തുള്ളതായി കണ്ടെത്തി. തുടര്‍ന്ന് നൂറോളം ലോഡ്ജുകള്‍ അരിച്ചു പെറുക്കിയാണ് ഇന്നലെ അഭിലാഷിനെ പിടികൂടിയത്.
മെഡിക്കൽ സ്റ്റോറുകളിൽ മാത്രം
വീട്, ബാങ്ക്, ജ്വല്ലറികള്‍ ഇവിടങ്ങളില്‍ മോഷ്ടിക്കാനുള്ള അവസരം കിട്ടിയാലും അഭിലാഷ് ആ വഴിക്ക് പോകില്ല. അതേസമയം തൊട്ടടുത്ത് മെഡിക്കല്‍ ഷോപ്പുണ്ടെങ്കില്‍ എത്ര റിസ്ക് എടുത്താലും പൂട്ടുപൊളിച്ച് കവര്‍ച്ച നടത്തിയിരിക്കും.
മെഡിക്കല്‍ ഷോപ്പുകളില്‍ പണം ഉണ്ടാകുമെന്ന ഉറപ്പാണ് കാരണം. കൊച്ചിയില്‍ രണ്ടിടത്തുനിന്ന് ഒന്നും കിട്ടിയില്ല. ഉരുപ്പിടികള്‍ മോഷ്ടിച്ച് മറിച്ചുവിറ്റാല്‍ പിടിക്കപ്പെടുമെന്നതിനാലാണ് പണം മാത്രം കവരുന്നത്. അതിനിടെ കോടതിയില്‍ ഹാജരാക്കിയ അഭിലാഷിനെ റിമാന്‍ഡ് ചെയ്തു.
ജയിലിൽ ചീഫ് കുക്ക്
മോഷണക്കേസില്‍ അകത്തായ അഭിലാഷ് ജയിലില്‍ ചീഫ് കുക്കായിരുന്നു. തൊടുപുഴയിലെ ഹോട്ടലില്‍ പണിയെടുക്കുമ്പോഴാണ് ഒടുവില്‍ പിടിയിലായത്.
രാവിലെ ഹോട്ടലിലെ ജോലിയും രാത്രി മോഷണവുമായിരുന്നു രീതി. കവര്‍ച്ചക്ക് ഇറങ്ങുമ്പോള്‍ മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്യില്ല. രാത്രി രണ്ട് വരെ ഒളിച്ചിരിക്കും.
ഇതിന് ശേഷമേ മോഷണം നടത്തുകയുള്ളൂ. കവര്‍ച്ച കഴിഞ്ഞാലും നേരം പുലരാന്‍ ഒളിച്ചിരിക്കും. മോഷണ മുതല്‍ ഉപയോഗിച്ച് ഇയാള്‍ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്.
നിരവധി കേസുകൾ
പാലാരിവട്ടം ഭാഗത്തുള്ള മെഡിക്കല്‍ സ്റ്റോര്‍ കുത്തിത്തുറന്ന് 60,000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ ഇന്നലെയാണ് അഭിലാഷിനെ പോലീസ് പിടികൂടിയത്.
പ്രധാനമായും മെഡിക്കല്‍ സ്റ്റോറുകള്‍ മോഷണത്തിനായി തെരഞ്ഞെടുത്തിരുന്ന അഭിലാഷ് 2012 മുതല്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി നിരവധി കേസുകളില്‍ പ്രതിയാണ്. നിരവധി തവണ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.