ഇന്ത്യയുടെ വീരപുത്രന്‍ വീണ്ടും ഭാരതമണ്ണില്‍, പാക് വിമാനം വെടിവച്ചിട്ട അഭിനന്ദന്‍ വര്‍ധമാനെ കൈമാറിയത് റെഡ്‌ക്രോസിന്റെ മധ്യസ്ഥതയില്‍, വാഗ അതിര്‍ത്തിയില്‍ വീരപുത്രനെ സ്വീകരിച്ചത് വന്‍ജനക്കൂട്ടം

പാക് യുദ്ധവിമാനം വെടിവച്ചിടുന്നതിനിടെ പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ പിടിയിലായ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യന്‍ മണ്ണില്‍ തിരിച്ചെത്തി. വാഗ അതിര്‍ത്തിയില്‍ വച്ചാണ് പാക് സൈന്യത്തിന്റെ പിടിയിലായിരുന്ന അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയത്. ഇന്ത്യയുടെയും രാജ്യാന്തരസമൂഹത്തിന്റെയും വന്‍ സമ്മര്‍ദത്തിനൊടുവിലാണ് സൈനികനെ ഇന്ത്യയ്ക്ക് തിരികെ ലഭിച്ചത്.

അഭിനന്ദിനെ സ്വീകരിക്കാനായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഉന്നത സൈനിക ഉദ്യോഗസ്ഥരും എത്തിയിരുന്നു. വന്‍ സ്വീകരണമാണ് ജനങ്ങളും വിംഗ് കമാന്‍ഡറിന്നായി രാജ്യം ഒരുക്കിയത്. ഇന്ത്യയിലെത്തുന്ന അഭിനന്ദനെ മെഡിക്കല്‍ ചെക്കപ്പിന് വിധേയനാക്കിയ ശേഷം ഡി ബ്രീഫിംഗ് നടക്കും.

ഇന്ത്യയിലേക്ക് അതിക്രമിച്ചു കടന്ന പാക് വ്യോമസേനയുടെ എഫ്-16 വിമാനം വീഴ്ത്തുന്നതിനിടെയാണ് അഭിനന്ദന്റെ വിമാനം മിസൈലേറ്റു തകര്‍ന്നത്. നിരുപാധികമാണ് അഭിനന്ദന്റെ മോചനം.

Related posts