പ്രണയാഭ്യര്‍ത്ഥന നിരസിച്ചു, ശല്യം ചെയ്താല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് താക്കീതും ചെയ്തു! പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആസിഡ് ആക്രമണം

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെട്രോള്‍ ഒഴിച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തൃശൂരില്‍ തന്നെ മറ്റൊരിടത്തും യുവാവ് പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതുപോലുള്ള ക്രൂരകൃത്യങ്ങള്‍ ആവര്‍ത്തിക്കുക തന്നെയാണ് ചെയ്യുന്നതെന്ന് തെളിയിക്കുന്ന മറ്റൊരു സംഭവം കൂടി ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.

ഉത്തര്‍പ്രദേശിലാണ് ഏറ്റവും പുതിയ സംഭവം. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പോലീസുകാരിയായ യുവതിയെയാണ് ഇത്തവണ പക്ഷേ യുവാവ് ആക്രമിച്ചിരിക്കുന്നത്. അതാകട്ടെ ആസിഡ് ഒഴിച്ചും.

20 വയസ്സുകാരിയായ കോണ്‍സ്റ്റബിളിനാണ് ദുരനുഭവം. പൊള്ളലേറ്റ യുവതിയെ ഉടന്‍ തന്നെ ആഗ്രയിലെ എസ്എന്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ആസിഡ് ആക്രമണത്തില്‍ മുഖത്തിന്റെ ഇടതുഭാഗത്തായി അമ്പത് ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

ദാമോദര്‍പുര മേഖലയില്‍ വാടകയ്ക്ക് താമസിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥ. പ്രതി ബുലന്ദ്ശഹര്‍ സ്വദേശിയായ സഞ്ജയ് സിങ് പ്രണയാഭ്യര്‍ത്ഥനയുമായി യുവതിയെ നിരന്തരം പിന്തുടര്‍ന്നിരുന്നു. ഒടുവില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതി, ഇനിയും ശല്യം ചെയ്താല്‍ നിയമനടപടി സ്വീകരിക്കുമെന്ന് താക്കീത് ചെയ്യുകയും ചെയ്തു.

ആ പ്രതിയെ പ്രകോപിതനാക്കുകയും സംഭവദിവസം പുലര്‍ച്ചെ 4.30 ന് ഡ്യൂട്ടിക്കു പോകാനായി വീട്ടില്‍നിന്നിറങ്ങിയ യുവതിയെ, പുറത്തു കാത്തുനിന്നിരുന്ന പ്രതിയും രണ്ടു സഹായികളും ചേര്‍ന്ന് ആക്രമിച്ച ശേഷം കടന്നു കളയുകയുമായിരുന്നു. ചികിത്സയ്ക്കിടയിലും യുവതി തന്നെയാണ് കേസിന്റെ എഫ്‌ഐആര്‍ തയാറാക്കിയത്. സഹായികളെ പോലീസ് പിടികൂടിയെങ്കിലും മുഖ്യപ്രതിയ്ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

Related posts