വിട്ടുമാറാത്ത തലവേദനയെത്തുടര്‍ന്ന് ചികിത്സ തേടിയപ്പോള്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരം ! ഒച്ച് വില്ലനാകുന്നത് ഇങ്ങനെ…

അഫ്രിക്കന്‍ ഒച്ചിനെക്കൊണ്ടുള്ള ശല്യം അവസാനിക്കുന്നില്ല.തലച്ചോറിനെ മാരകമായി ബാധിക്കുന്ന അപൂര്‍വ മെനിഞ്ചൈറ്റിസ് രോഗം കോട്ടയത്ത് കണ്ടെത്തിയെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഒച്ചിന്റെ ശരീരത്തിലെ വിരകള്‍ മനുഷ്യശരീരത്തില്‍ എത്തി അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്ന രോഗമാണിത്. അതിരമ്പുഴ സ്വദേശിയായ അറുപത്തിനാലുകാരനിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.

എസ്എച്ച് മെഡിക്കല്‍ സെന്ററില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. കൃത്യസമയത്ത് രോഗം തിരിച്ചറിഞ്ഞു ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞതിനാല്‍ ആരോഗ്യത്തിനു കുഴപ്പമുണ്ടായില്ല.

സംസ്ഥാനത്ത് ഇതിനു മുന്‍പ് രണ്ടു പേരിലാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഒച്ചിന്റെ ശരീരത്തില്‍ കാണുന്ന സൂക്ഷ്മമായ വിരവര്‍ഗത്തില്‍പെട്ട (ആന്‍ജിയോസ്‌ട്രോന്‍ജൈലസ് കന്റൊനെന്‍സിസ് ) ജീവി ആണ് ഇസ്‌നോഫിലിക്ക് മെനിഞ്ചൈറ്റിസ് ഉണ്ടാക്കുന്നത്.

എലികളില്‍ നിന്നാണ് ഈ വിരകള്‍ ഒച്ചുകളില്‍ എത്തുന്നത്. ഒച്ച് വീണതും ഒച്ചിന്റെ സാന്നിധ്യം ഉള്ളതുമായ ജലം ഉപയോഗിക്കുന്നവരില്‍ ആണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

വെള്ളത്തിലൂടെ ശരീരത്തില്‍ എത്തുന്ന വിരകള്‍ രക്തത്തില്‍ പ്രവേശിക്കുകയും പിന്നീട് ഇവ തലച്ചോറിനുള്ളിലെ ആവരണത്തില്‍ എത്തി അണുബാധ ഉണ്ടാക്കുകയുമാണ്…

അതിരമ്പുഴ സ്വദേശിയുടെ വീട്ടില്‍ ഒച്ചിന്റെ ശല്യം രൂക്ഷമാണെന്നാണ് ഡോക്ടര്‍മാരോട് പറഞ്ഞത്. അങ്ങനെയാകാം വിരകള്‍ ശരീരത്തില്‍ പ്രവേശിച്ചതെന്നു കരുതുന്നു. കടുത്ത തലവേദനയോടെയാണ് രോഗി ചികിത്സ തേടിയത്.

പനി ഇല്ലാതെ ഉണ്ടായ തലവേദനയുടെ കാരണം കണ്ടെത്തുന്നതിനു സിടി സ്‌കാന്‍, എംആര്‍ഐ, എആര്‍വി സ്‌കാന്‍ പരിശോധനകള്‍ നടത്തിയെങ്കിലും രോഗനിര്‍ണയം സാധ്യമായില്ല.

തുടര്‍ന്നു നട്ടെല്ല് കുത്തി സ്രവം എടുത്ത് പരിശോധനയ്ക്ക് അയച്ചു. പരിശോധനയില്‍ ഇസ്നോഫിലിയ 70 ശതമാനം ആണെന്നു കണ്ടെത്തി. ഇത്രയും ഇസ്നോഫോലിയ സ്രവത്തില്‍ കാണുന്നത് അപൂര്‍വമാണ്. കൂടുതല്‍ പരിശോധനകള്‍ക്കായി സ്രവ സാംപിള്‍ വെല്ലൂര്‍ മെഡിക്കല്‍ കോളജിലേക്ക് അയച്ചിരിക്കുകയാണ്.

Related posts

Leave a Comment