പുരുഷന്മാരുടെ വിവാഹപ്രായം 21ല്‍ നിന്ന് 18 ആക്കി കുറയ്ക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു ? ശൈശവ വിവാഹ നിരോധന നിയമത്തില്‍ വരുത്താന്‍ പോകുന്ന ഭേദഗതി ഇങ്ങനെ…

രാജ്യത്തെ പുരുഷന്മാരുടെ വിവാഹ പ്രായം 21ല്‍നിന്ന് 18 ആക്കി കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിനായി ശൈശവ വിവാഹ നിരോധന നിയമത്തില്‍ ഭേദഗതി വരുത്താനാണ് ആലോചന. നിലവില്‍ രാജ്യത്ത് സ്ത്രീകളുടെ വിവാഹപ്രായം 18 ആണ്.

ഇതു പരിഗണിച്ചാണ് പുരുഷന്മാരുടെ വിവാഹപ്രായവും കുറയ്ക്കാന്‍ ആലോചിക്കുന്നത്. ശൈശവ വിവാഹ നിരോധന നിയമത്തിലെ വകുപ്പുകളില്‍ മാറ്റം വരുത്താനും ആലോചനയുണ്ട്.

നിലവില്‍ ശൈശവ വിവാഹത്തിന് കാര്‍മികത്വം വഹിക്കുന്നവര്‍ക്കും രണ്ട് വര്‍ഷം തടവും ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഇത്  മാറ്റി ഏഴ് വര്‍ഷം തടവും ഏഴ് ലക്ഷം രൂപയുമാക്കി മാറ്റി ഭേദഗതി ചെയ്യും.

നിയമവിരുദ്ധമായ ശൈശവ വിവാഹം വിവാഹപ്രായമെത്തുമ്പോള്‍ നിയമപരമാക്കാനുള്ള മൂന്നാം വകുപ്പ് എടുത്തുകളയാനും തീരുമാനമായിട്ടുണ്ട്. കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 18ന് ചേര്‍ന്ന മന്ത്രിതല യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗമാണെന്ന 2017ലെ സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് പുതിയ ഭേദഗതിക്ക് ആലോചിക്കുന്നത്.

ശൈശവ വിവാഹം വിവാഹപ്രായമെത്തുമ്പോള്‍ നിയമവിധേയമാകുമെങ്കിലും പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗക്കുറ്റമായി കണക്കാക്കുമെന്ന വിധിയുടെ വൈരുധ്യം ഒഴിവാക്കാനാണ് മൂന്നാം വകുപ്പ് എടുത്ത് കളയുന്നത്.

ഇതു കൂടാതെ ശൈശവ വിവാഹത്തിന് ഇരയാകുന്ന പെണ്‍കുട്ടിക്ക് ഭര്‍ത്താവും വീട്ടുകാരും ജീവനാംശവും താമസവും നല്‍കണമെന്ന രീതിയിലും മാറ്റം വരുത്തും. ജീവനാശത്തിനു പകരം നഷ്ടപരിഹാരം നല്‍കണമെന്ന പുതിയ നിര്‍ദ്ദേശം നടപ്പാക്കും.

നിലവിലെ നിയമപ്രകാരം ശൈശവ വിവാഹത്തിന് ഇരയാകുന്ന പെണ്‍കുട്ടിക്ക് നിയമവിധേയമായ വിവാഹം കഴിയുന്നത് വരെ ചെലവും താമസവും നല്‍കാന്‍ വരനോടും വീട്ടുകാരോടും കോടതിയോട് ആവശ്യപ്പെടാം.

Related posts