ബംഗളൂരു: കെംപെഗൗഡ വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ ദക്ഷിണ കൊറിയൻ യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച ഗ്രൗണ്ട് സ്റ്റാഫ് അറസ്റ്റിൽ. സ്വകാര്യ വിമാനക്കമ്പനിയുടെ താത്കാലിക ജീവനക്കാരനായ മുഹമ്മദ് അഫാൻ അഹമ്മദാണ് (25) അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
ദക്ഷിണ കൊറിയയിലേക്കുള്ള വിമാനത്തിൽ കയറുന്നതിനു മുമ്പ് ടെർമിനൽ രണ്ടിൽ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടെയാണ് ജീവനക്കാരൻ പീഡിപ്പിച്ചതെന്ന് പറയുന്നു. ബാഗിൽനിന്ന് ബീപ് ശബ്ദം വരുന്നുണ്ടെന്നു പറഞ്ഞ് പുരുഷന്മാരുടെ ശുചിമുറിക്കു സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറാൻ ജീവനക്കാരൻ ആവശ്യപ്പെട്ടു. ഇവിടെവച്ച് ഇയാൾ പലതവണ മോശമായി ശരീരത്തിൽ സ്പർശിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തായി യുവതി പരാതിയിൽ പറയുന്നു. താൻ എതിർത്തപ്പോൾ ഇയാൾ സ്ഥലംവിട്ടു.
യുവതി ഉടൻതന്നെ വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു. ദക്ഷിണ കൊറിയൻ ടിവി ചാനലിന് തന്റെ ദുരനുഭവം വിവരിച്ച് യുവതി അഭിമുഖം നൽകുകയും ചെയ്തിരുന്നു.
