തിരുവനന്തപുരം: പത്തു വർഷത്തിനുള്ളിൽ തഴച്ചുവളർന്ന കേരളത്തിലെ ഏറ്റവും ആസ്തിയുള്ള ഒന്നാമത്തെ കോർപ്പറേറ്റ് ഹൗസ് സിപിഎം ആണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.
ഒരു പ്രസ്ഥാനമായിരുന്ന സിപിഎം ഇപ്പോൾ ഒരു സ്ഥാപനമാണ്. ബക്കറ്റുപിരിവും കൂപ്പൺ പിരിവും നടത്തി നിർമിച്ചതായി അവകാശപ്പെടുന്ന പാർട്ടി സ്ഥാപനങ്ങളെല്ലാം അഴിമതിയുടെ നിത്യ സ്മാരകങ്ങളാണ്.
ശതകോടികൾ മുടക്കി സ്ഥാപിച്ച തിരുവനന്തപുരം നഗര മധ്യത്തിലെ പുതിയ എകെജി സെന്റർ എന്ന ബഹുനില പാർട്ടി ഓഫീസ് ഇന്ത്യയിലെ ഒരു പ്രമുഖ കോർപ്പറേറ്റ് ഭീമന്റെ കാണിക്കയാണ്.
സംസ്ഥാന തലം മുതൽ ബ്രാഞ്ച് തലം വരെയുള്ള പാർട്ടി ഓഫീസുകൾ, സിഐടിയു, ഡിവൈഎഫ്ഐ, എസ്എഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ തുടങ്ങിയ പോഷക വിഭാഗങ്ങളുടെ ബഹുനില മന്ദിരങ്ങൾ, പഠന കേന്ദ്രങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ, ആശുപത്രികൾ, സ്മാരക മന്ദിരങ്ങൾ എന്നിവയിലൂടെയാണ് കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകൾ സിപിഎം കരസ്ഥമാക്കിയിട്ടുള്ളതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
