വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടക്കുന്നതായി ആര്‍ക്കും ഇനി ആരോപിക്കാനാവില്ല ! ഇക്കുറി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കളത്തിലിറക്കുന്ന വിവിപാറ്റ് സംവിധാനത്തെക്കുറിച്ച് അറിയാം…

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വേളകളില്‍ എപ്പോഴും ഉയര്‍ന്നു കേള്‍ക്കുന്ന ആരോപണമാണ് വോട്ടിംഗ് മെഷീനിലെ കൃത്രിമം. എന്നാല്‍ ഇത്തവണ ആ ആരോപണം ഉയരില്ലെന്നുറപ്പ്. ഇത്തരം ആരോപണങ്ങള്‍ക്ക് തടയിടാനാണ് എല്ലാ പോളിങ് സ്‌റ്റേഷനുകളിലും വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ സുനില്‍ അറോറയാണ് വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

സംവിധാനം നിലവില്‍ വരുന്നതോടെ താന്‍ വോട്ട് രേഖപ്പെടുത്തിയത് കൃത്യമാണോയെന്ന് ഓരോ വോട്ടര്‍ക്കും അറിയാനാകും. ഇലക്ട്രോണിക് വോട്ടിങ് മെഷീനും റിസര്‍വ് വിവിപാറ്റുകളും കൊണ്ടുപോകുന്നതിന് ജിപിഎസ് ട്രാക്കിംഗ് സംവിധാനവും മൊബൈല്‍ അധിഷ്ടിത ട്രാക്കിംഗ് സംവിധാനവും ഏര്‍പ്പെടുത്തും. നൂതന ടെക്‌നോളജിയില്‍ തീര്‍ത്ത സംവിധാനം വഴി വിവിപാറ്റും ഇവിഎമ്മും കൊണ്ടു പോകുന്നത് കൃത്യമായി ട്രാക്ക് ചെയ്യാനാകും.

വിവിപാറ്റുകള്‍ കൈകാര്യം ചെയ്യുന്നതിനും അവ കൊണ്ടു പോകുന്നതിനും ശക്തമായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുമെന്നും കമ്മീഷണര്‍ അറിയിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ വ്യാപകമായി കൃത്രിമം നടക്കുന്നുവെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്ന് ബാലറ്റിലേക്ക് തിരിച്ചു പോകണമെന്ന ആവശ്യം ശക്തമായിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തിരുന്നു.
വിവിപാറ്റിനെ അറിയാം

വോട്ട് ഏതു സ്ഥാനാര്‍ത്ഥിയുടെ പേരില്‍ രേഖപ്പെടുത്തിയിരിക്കുന്നുവെന്നു വോട്ടര്‍ക്കു കാണാവുന്ന സംവിധാനമാണു വിവി പാറ്റ്. വോട്ടിംഗ് യന്ത്രത്തിനൊപ്പം ഘടിപ്പിക്കുന്ന പ്രിന്റര്‍, വോട്ട് ലഭിച്ചയാളുടെ പേര്, ചിഹ്നം, ക്രമ നമ്പര്‍ എന്നിവ പ്രിന്റ് ചെയ്തു സ്ലിപ്പ് പ്രദര്‍ശിപ്പിക്കും. എന്നാല്‍, തിരുത്താന്‍ അവസരമില്ല. ഇതു പരിശോധിക്കാന്‍ വോട്ടര്‍ക്ക് ഏഴു സെക്കന്‍ഡ് സമയം ലഭിക്കും. വോട്ടിംഗിനെക്കുറിച്ചു പരാതി ഉയര്‍ന്നാല്‍ സ്ലിപ്പുകള്‍ എണ്ണി പരിഹാരം കാണാം.

കണ്‍ട്രോള്‍ യൂണിറ്റിനും ബാലറ്റ് യൂണിറ്റിനും സമീപം വിവിപാറ്റ്(VVPAT) മെഷീനും സ്ഥാപിക്കും. കണ്‍ട്രോള്‍ യൂണിറ്റുമായി വിവിപാറ്റ് മെഷീനെ ബന്ധിപ്പിച്ചിരിക്കും.വോട്ടു ചെയ്ത് അടുത്ത സെക്കന്‍ഡില്‍തന്നെ വിവിപാറ്റ് മെഷീന്‍ വോട്ട് ലഭിച്ചയാളുടെ പേര്, ചിഹ്നം, ക്രമനമ്പര്‍ എന്നിവ പ്രിന്റ് ചെയ്തു സ്ലിപ് പുറത്തേക്കു നീക്കും. വോട്ടു ചെയ്തയാളുടെ വിശദാംശങ്ങള്‍ പേപ്പറില്‍ ഉണ്ടാകില്ല. ഏഴു സെക്കന്‍ഡ് നേരം സ്ലിപ് പരിശോധിക്കാന്‍ വോട്ടര്‍ക്കു സമയം ലഭിക്കും. എട്ടാം സെക്കന്‍ഡില്‍ മെഷീന്‍തന്നെ സ്ലിപ് മുറിച്ചു ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കും.

വോട്ടെടുപ്പു പൂര്‍ത്തിയായാല്‍ വോട്ടിംഗ് യന്ത്രത്തോടൊപ്പം ബാലറ്റ് പെട്ടിയും സീല്‍ ചെയ്തു സൂക്ഷിക്കും. വോട്ടിംഗ് മെഷീന്‍ സംബന്ധിച്ചു പരാതികള്‍ ഉയര്‍ന്നാല്‍ കമ്മിഷന്റെ തീരുമാനപ്രകാരം ബാലറ്റ് പെട്ടിയില്‍നിന്നു സ്ലിപ്പുകള്‍ പുറത്തെടുത്ത് എണ്ണാം. എന്തായാലും കുറേയധികം ആരോപണങ്ങള്‍ക്ക് തടയിടാന്‍ വിവിപാറ്റ് മെഷീന് കഴിയുമെന്നു പ്രതീക്ഷിക്കാം.

Related posts