മന്‍മോഹന്‍ സിംഗ് വിദേശ സന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നത്, സോണിയ ഗാന്ധി എഴുതി കൊടുത്തിരുന്ന പ്രസംഗങ്ങളുമായി! നരേന്ദ്രമോദി വിദേശത്ത് ചെല്ലുമ്പോള്‍ ആളുകള്‍ തടിച്ചുകൂടുന്നു; അമിത്ഷാ പറയുന്നതിങ്ങനെ

വിവിധ ജനദ്രോഹ നടപടികളുടെ പേരില്‍ കനത്ത വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുമ്പോഴും, അവയ്ക്ക് പരിഹാരമോ ഉത്തരമോ നല്‍കുന്നതിന് പകരം ഇപ്പോഴും എതിര്‍ പാര്‍ട്ടികളെയും അവയുടെ നേതാക്കളെയും പരിഹസിക്കുന്നതിനാണ് ബിജെപി നേതാക്കളുടെ ശ്രമമെന്ന് ആരോപണം. അതിന് തെളിവാകുന്ന പ്രസ്താവനയാണ് ഇപ്പോള്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വകയായി പുറത്തെത്തിയിരിക്കുന്നതും ചര്‍ച്ചയായിരിക്കുന്നതും.

മധ്യപ്രദേശില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പരിഹസിച്ചുകൊണ്ട് പറഞ്ഞ കാര്യങ്ങളാണ് പ്രതിഷേധത്തിന് വിഷയമായത്. യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി എഴുതിക്കൊടുക്കുന്ന പ്രസംഗവുമായാണ് മന്‍മോഹന്‍സിംഗ് വിദേശ സന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നതെന്ന പ്രസ്താവനയാണ് അമിത് ഷാ നടത്തിയത്. മാഡം എഴുതിക്കൊടുക്കുന്ന പേപ്പറുകളുമായി അദ്ദേഹം വിദേശത്ത് പോയി തിരിച്ചു വരുന്നു. എന്നാണ് ഷാ പറഞ്ഞത്.

മാത്രവുമല്ല, തായ്‌ലന്റില്‍ വായിക്കേണ്ട പേപ്പര്‍ മലേഷ്യയിലും മലേഷ്യയില്‍ വായിക്കേണ്ടത് തായ്‌ലന്റിലും വായിക്കുകയും ചെയ്യും എന്നും ഷാ പറഞ്ഞു. എന്നാല്‍ നരേന്ദ്രമോദി വിദേശങ്ങളില്‍ ചെല്ലുമ്പോള്‍ ആളുകള്‍ കൂടുകയും അദ്ദേഹത്തെ പുകഴ്ത്തി സംസാരിക്കുകയും ചെയ്യും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts