കൊച്ചി: സമകാലീനകല സമൂഹത്തിലെ വിശിഷ്ട വ്യക്തികൾക്കു മാത്രമുള്ളതാണെന്ന പൊതുബോധത്തെ തകർക്കുന്നതാണു കൊച്ചി-മുസിരിസ് ബിനാലെയെന്ന് നീതി ആയോഗ് സിഇഒ അമിതാബ് കാന്ത്. ധനികരുടെ പിടിയിൽനിന്നു കലയെ രക്ഷിക്കുകയാണു ബിനാലെ ചെയ്തിരിക്കുന്നതെന്ന് അമിതാബ് കാന്ത് ചൂണ്ടിക്കാട്ടി.
കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കം സന്ദർശിക്കാൻ പ്രധാനവേദിയായ ആസ്പിൻവാൾ ഹൗസിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയുടെ മൃദു ശക്തിയെ പൂർണമായും പ്രതിനിധീകരിക്കുന്ന ഒന്നാണ് കൊച്ചി ബിനാലെയെന്നും രാജ്യത്തിന് വെളിയിൽനിന്നുള്ള കലാസൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും നമ്മുടെ കല, സംസ്ക്കാരം എന്നിവയുമായി കൂടിച്ചേർന്നാണ് അത് നിൽക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വളർന്നു വരുന്ന കലാകാരൻമാർക്കു പ്രചോദനമാണു ബിനാലെയെന്നു ജനാധിപത്യ മഹിള അസോസിയേഷന്റെ ദേശീയ സെക്രട്ടറിയായ സുഭാഷിണി അലി പറഞ്ഞു. യുവാക്കൾ, മധ്യവയസ്കർ, വൃദ്ധർ, പ്രാദേശികവാസികൾ, വിദേശികൾ തുടങ്ങി പൊതുസമൂഹത്തിൻറെ പരിച്ഛേദമാണ് ഇവിടെ സന്ദർശിക്കാനെത്തുന്നതെന്നും അവർ പറഞ്ഞു.
മികച്ച ക്യൂറേഷനാണ് ബിനാലെയുടെ പ്രത്യേകത. ഇതു കൂടാതെ വേദികളുടെ തനത് ഭംഗി നഷ്ടപ്പെടുത്താതെ മികച്ച രീതിയിൽ സൃഷ്ടികൾ പ്രദർശിപ്പിക്കാനും ബിനാലെയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അവർ പറഞ്ഞു.ബറോഡയിലെ പ്രശസ്തമായ മഹാരാജ സായാജിറാവും സർവകലാശാലയിലെ വിദ്യാർഥികളും ബിനാലെ സന്ദർശനത്തിന് എത്തിയിരുന്നു.