ന്യൂഡൽഹി: മോദി സർക്കാരിൽ കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിജെപി അധ്യക്ഷൻ അമിത് ഷാ ധനമന്ത്രിയായേക്കുമെന്നു റിപ്പോർട്ട്. ബിജെപി അധ്യക്ഷ സ്ഥാനം അമിത് ഷാ ഒഴിയുന്പോൾ ജെ.പി. നഡ്ഡ ആ സ്ഥാനത്തേക്കു വരും. നഡ്ഡയെ ഇക്കുറി കാബിനറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ മോദി സർക്കാരിൽ അരുണ്‍ ജയ്റ്റ്ലി കൈകാര്യം ചെയ്തിരുന്ന വകുപ്പാണ് ധനകാര്യം. ജയ്റ്റ്ലി ചികിത്സയ്ക്കായി പോയ കാലയളവിൽ പിയൂഷ് ഗോയൽ ഈ വകുപ്പ് കൈകാര്യം ചെയ്തു. പ്രധാനമന്ത്രി മോദിക്കും രാജ്നാഥ് സിംഗിനും പിന്നിൽ മൂന്നാമനാണ് ഇപ്പോൾ പാർട്ടിയിലെ അന്തിമവാക്കായിരുന്ന അമിത് ഷാ.
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മോദിയെക്കാളേറെ ഭൂരിപക്ഷം ലഭിച്ചിട്ടും നേതാവിന് പിന്നിലൊതുങ്ങാൻ മാത്രം താത്പര്യപ്പെട്ട ഷായുടെ കൗടില്യ ബുദ്ധി തന്നെയാണ് മോദിയുടെ കരുനീക്ക വിജയങ്ങൾക്ക് ആധാരമെന്നും വിലയിരുത്തപ്പെടുന്നു.
ആദ്യ മന്ത്രിസഭാ യോഗം ഇന്ന്
ന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന്. വിവിധ മന്ത്രാലയങ്ങൾ ആസൂത്രണം ചെയ്ത നൂറുദിന കർമ പരിപാടികൾക്കായിരിക്കും മന്ത്രിസഭാ യോഗം അംഗീകാരം നൽകുക. ജിഎസ്ടി നികുതി ലഘൂകരണം, കർഷകരുടെ വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ അടക്കമുള്ള സാന്പത്തിക പരിഷ്കാരങ്ങളും കർമപരിപാടിയിൽ ഇടംപിടിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് യോഗം ചേരുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.വ്യാഴാഴ്ചയാണ് മോദിയുടെ നേതൃത്വത്തിലുള്ള 58 അംഗ മന്ത്രിസഭാ അധികാരമേറ്റത്.