കോട്ടയം: അനശ്വര തിയറ്ററില്‍ 20 മുതല്‍ 26 വരെ നടക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയിലെ വെള്ളിത്തിരയില്‍ എത്തുന്നത് ദേശീയ അവാര്‍ഡ് നേടിയ മലയാളം അടക്കം വിവിധ ഭാഷകളിലുള്ള 35 സിനിമകള്‍. ഓസ്കറില് മത്സരിക്കുന്ന ചിത്രങ്ങള്‍, ഐഎഫ്എഫ്കെയില് പുരസ്കാരങ്ങള്‍ നേടിയ ചിത്രങ്ങള്‍, ഇന്ത്യന്‍ പനോരമ ചിത്രങ്ങള്‍ എന്നിവയൊക്കെ ഇതിൽപ്പെടും.
മറാത്തി ചിത്രങ്ങളായ നാല്‍ട്ടു, ജിപ്സി, ശ്യാംജി ആയി, ആത്മപാംലെറ്റ്, തെലുങ്ക് ചിത്രങ്ങളായ ബെല്‍ഗാം, ഗാന്ധി താത്ത ചേട്ടു, ടായ്ഫാക്ക് ഭാഷയിലുള്ള പായിതാങ്, മലയാള ചിത്രം ഉള്ളൊഴുക്ക്, ഗാര ഭാഷയിലുള്ള രാപ്ചര്, ഹിന്ദി സിനിമ കത്താള്‍ എന്നിവ ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് പ്രദര്‍ശനത്തിനായി എത്തുന്നത്.
ഒപ്പം കോട്ടയം സിനിമ പൈതൃകം എന്ന വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ദേശീയ ചലച്ചിത്ര വികസന കോര്പറേഷന് എന്നിവയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. കോട്ടയം അനശ്വര തിയറ്ററില്‍ ഡെലിഗേറ്റ് പാസ് ലഭ്യമാകും. മുതിര്‍ന്നവര്‍ക്ക് 700 രൂപയും വിദ്യാര്‍ഥികള്‍ക്ക് 300 രൂപയും ഫിലിം സൊസൈറ്റി അംഗങ്ങള്‍ക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.
